നടി ആക്രമിക്കപ്പെട്ട കേസ്; ബിന്ദു പണിക്കരും മൊഴി മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. നടി ബിന്ദു പണിക്കരാണ് വിചാരണക്കോടതിയില്‍   മൊ‍ഴി മാറ്റിപ്പറഞ്ഞത്.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിപ്പട്ടികയിലുള്ള അമ്മ ജനറല്‍ സെക്രട്ടറി ഇടവേളബാബുവാണ് ആദ്യം കൂറുമാറിയത്.ഇതിനു പിന്നാലെയാണ് ബിന്ദു പണിക്കരും മൊ‍ഴിമാറ്റിയത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊ‍ഴിക്ക് വിരുദ്ധമായാണ് ബിന്ദുപണിക്കര്‍ കോടതിയില്‍ മൊ‍ഴി നല്‍കിയത്. ഇതെത്തുടര്‍ന്ന് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ഇതിനു ശേഷം പ്രോസിക്യൂഷന്‍ ബിന്ദുപണിക്കരെ ക്രോസ് വിസ്താരം ചെയ്തു.അതേ സമയം മറ്റാരു സാക്ഷിയായ നടന്‍ കുഞ്ചാക്കൊ ബോബന്‍റെ  വിസ്താരവും പൂര്‍ത്തിയായി.
ഇതിനിടെ ദിലീപിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടു.
തന്നെ ഭീഷണിപ്പെടുത്തിയെന്ന കേസിലും നടിയെ ആക്രമിച്ച കേസിലും ഒരുമിച്ച്  വിചാരണ നടത്തരുതെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
സാധാരണ പാലിക്കേണ്ട വിചാരണച്ചട്ടങ്ങള്‍ പാലിക്കാതെയാണ് കേസില്‍ വിചാരണക്കോടതിയുടെ നടപടിയെന്നായിരുന്നു ദിലീപിന്‍റെ പ്രധാന വാദം.തന്നെ ഒന്നാം പ്രതി പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന കേസ് നിലവിലുണ്ട്.
വിചാരണക്കോടതി ഒന്നാം പ്രതിക്കെതിരെ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.ഈ കേസില്‍ താന്‍ ഇരയാണ്.
ഈ സാഹചര്യത്തില്‍ പ്രതിയുടെയും ഇരയുടെയും വാദിയുടയും വിചാരണ ഒരുമിച്ച് നടത്തരുതെന്നും ദിലീപ് വാദിച്ചിരുന്നു.  എന്നാല്‍ തെറ്റായ വാദങ്ങള്‍ ഉന്നയിച്ച് ദിലീപ് ആശയക്കു‍ഴപ്പുണ്ടാക്കുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നൊരു കേസില്ല.ക്വട്ടേഷന്‍ കരാര്‍ പ്രകാരമുള്ള പണം ആവശ്യപ്പെട്ടാണ് സുനി ദിലീപിനെ വിളിച്ചത്.ഇത് ഭീഷണിയായി കണക്കാക്കാനാവില്ല.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണിതെന്നും
കേസില്‍ വിചാരണ തടയരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.പ്രതിയുടെ വാദങ്ങള്‍ ആകര്‍ഷകമെന്ന് തോന്നാമെങ്കിലും അതില്‍ ക‍ഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ദിലീപിന്‍റെ  ഹര്‍ജി തള്ളിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here