മഹാരാഷ്ട്രയിൽ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 15 പേർ ഇപ്പോഴും നിരീക്ഷണത്തിലിരിക്കെയാണ് നഗരം ഹോളിയെ വരവേൽക്കുന്നത്.
ആശങ്ക നില നിൽക്കുന്ന നഗരത്തിൽ ഹോളി വിപണിക്ക് വലിയ തിരിച്ചടിയായിരുന്നു ലഭിച്ചത്. വർണങ്ങൾ പരസ്പരം വാരി വിതറി നടക്കുന്ന ആഘോഷത്തിന് തണുത്ത വരവേൽപ്പാണ് ഇക്കുറി നഗരം നൽകിയിരിക്കുന്നത്.
കൊറോണ വൈറസ് ബാധ നിറം കെടുത്തിയത് ഹോളി വിപണിയെ മാത്രമായിരുന്നില്ല നഗരത്തിലെ തിരക്കേറിയ ഇടങ്ങളിൽ നിന്നെല്ലാം ജനങ്ങൾ മാറി നിൽക്കാൻ തുടങ്ങിയതോടെ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, സിനിമ തീയറ്ററുകൾ തുടങ്ങി ചെറുകിട കച്ചവടക്കാർ വരെ പ്രതിസന്ധിയിലായിരിക്കയാണ്.
മുംബൈയില്‍ ഹോളിക ദഹാനില്‍ ഇക്കുറി കൊറോണയെയാണ് അസുരന്റെ പ്രതീകമായി അഗ്നിക്കിരയാക്കിയത്. ഹോളിക്കു ഒരു ദിവസം മുമ്പ് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് ഹോളിക ദഹാന്‍.
തിന്മയ്‌ക്കെതിരെ നന്മയുടെ വിജയമായി ഹോളി ആഘോഷിക്കുമ്പോള്‍ മുംബൈയിലെ വർളിയിൽ കൊറോണ വൈറസിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കി ‘കൊറോണാസൂര്‍’ എന്നെഴുതിയ പ്രതിമയാണ് ഒരുക്കിയിരുന്നത്. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്നാവശ്യപ്പെടുന്ന കോലവും ഹോളിക ദഹാനായി തിരഞ്ഞെടുത്തിരുന്നു.
മഹാരാഷ്ട്രയിൽ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 15 പേർ ഇപ്പോഴും നിരീക്ഷണത്തിലാണെന്നു സർക്കാരിന്റെ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇത് വരെ 258 പേരെയാണ് പരിശോധനക്ക് ശേഷം വിട്ടയച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here