മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം; സിന്ധ്യയ്ക്ക് പിന്തുണയുമായി 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു

ദില്ലി: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരാന്‍ ഉറച്ചതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം ഉറപ്പായി. സിന്ധ്യയ്ക്ക് പിന്തുണയുമായി 22 കോണ്ഗ്രസ് എം എല്‍ എമാര്‍ രാജിവച്ചു.

ബിജെപിയില്‍ ചേര്‍ന്നു കൊണ്ടുള്ള സിന്ധ്യയുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. സിന്ധ്യയ്ക്ക് ക്യാബിനറ്റ് പദവി നല്‍കാനാണ് ധാരണ. 6 മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

പാര്‍ട്ടിയിലെ വഴികാട്ടിയും തന്റെ പിതാവുമായ മാധവ റാവു സിന്ധ്യയുടെ 75ആം ജന്മദിനത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്ഗ്രസിന് സമ്മാനിച്ചത് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത നിറംകെട്ട ഹോളി.

കോണ്ഗ്രസില്‍ നിന്നുകൊണ്ട് ജനങ്ങളെയും രാജ്യത്തെയും സേവിക്കാന്‍ ആകുമെന്ന് കരുതുന്നില്ല എന്നാണ് അംഗത്വം രാജിവച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയ രാജി കത്തിലെ വാക്കുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി രാവിലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി.

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു കൊണ്ടുള്ള പ്രഖ്യാപനം വൈകാതെ ഉണ്ടാകും. മോദിയുമായും അമിത് ഷായുമായും നടന്ന കൂടിക്കാഴ്ചയില്‍ സിന്ധ്യയ്ക്ക് ക്യാബിനറ്റ് പദവി നല്‍കാമെന്ന് ഇരുവരും അറിയിച്ചതായാണ് വിവരം. സിന്ധ്യ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതോടെ മധ്യപ്രദേശില്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി.

സിന്ധ്യയ്ക്ക് പിന്തുണയുമായി 20ലേറെ കോണ്ഗ്രസ് എം എല്‍ എമാരാണ് രാജിവച്ചത്. കൂടുതല്‍ രാജികള്‍ ഉണ്ടാകും. സഭയിലെ കോണ്ഗ്രസിന്റെ അംഗ സംഖ്യ 95ലും താഴെ ആയി. ബിജെപിക്ക് 107 അംഗങ്ങള്‍ ഉണ്ട്. രാജിവച്ച അനുപൂറില്‍ നിന്നുള്ള എം.എല്‍എ ബിസാഹുലാല്‍ ബിജെപിയില്‍ ചേര്‍ന്നു.

രാജിവച്ചവരുടെ രാജി കത്തുകള്‍ രാജ്ഭവനിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എസ് പി എം എല്‍ എ രാജേഷ് ശുക്ല, ബി എസ് പി എം എല്‍ എ സഞ്ജീവ് കുശ്വാഹാ എന്നിവരുമായും ബിജെപി സമ്പര്‍ക്കത്തിലാണ്. മറുവശത്ത് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അവസാനവട്ട ശ്രമത്തിലാണ് കമല്‍നാഥ്.

ബെംഗളൂരു വിമത ക്യാംപിലുള്ള 6 മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. കൂറുമാറ്റ നിരോധന നിയമത്തിന്റെ കുടുക്ക് കാണിച്ച് മറ്റുള്ളവരെ തിരികെ എത്തിക്കാന്‍ ആണ് കമല്‍നാഥിന്റെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News