ഇന്ത്യക്കാര്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെതിരെ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി; പൗരന്മാർ ഇങ്ങോട്ട് വരാൻ പാടില്ലെന്ന കേന്ദ്ര സമീപനം അപരിഷ്കൃതം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ മലയാളികളുടെ വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നമ്മുടെ രാജ്യത്തെ പൗരന്മാർ ഇങ്ങോട്ട് വരാൻ പാടില്ല എന്ന കേന്ദ്ര സമീപനം അപരിഷ്കൃതമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കോവിഡ് 19 രോഗബാധയെത്തുടർന്ന് പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയ കെ വി അബ്ദുൾഖാദറിന്റെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ വിമർശിച്ചത്.

യാത്രാവിലക്ക് കാരണം നിലവിലെ ജോലി നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷത്തിനും ഓരേ നിലപാട് തന്നെയായിരുന്നു. കേന്ദ്ര നടപടിയെയും പ്രതിപക്ഷം വിമർശിച്ചു.

അതെസമയം, പത്തനംതിട്ട റാന്നി സ്വദേശികൾ യാത്രാവിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതിപക്ഷ നേതാവിന്റെ ഉപക്ഷേപത്തിനു മറുപടിയായി പറഞ്ഞു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി

കൊറോണ നിപ പോലെ കൂടുതൽ മരണം ഉണ്ടാക്കില്ല. പക്ഷേ കൂടുതൽ പേരിലേക്ക് പകരും. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകേണ്ടതെന്നും ആരോഗ്യമന്ത്രി പ്രതിപക്ഷത്തെ ഓർമിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News