ചെറിയ അനാസ്ഥ പോലും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കും; ആരോഗ്യവകുപ്പു നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി; ചെയ്യാതിരിക്കുന്നത് ഗുരുതര വീഴ്ച

തിരുവനന്തപുരം: കോവിഡ്-19 ബാധ സംശയിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പു നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതു ചെയ്യാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്.

വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ മറ്റു കുടുംബാംഗളുമായുള്ള സമ്പര്‍ക്കങ്ങള്‍ തന്നെ ഒഴിവാക്കേണ്ടതാണ്. രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ പോലുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണം.

രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാകരുത്. രോഗിയെ പരിചരിക്കുന്നതിനു മുന്‍പും പിന്‍പും സോപ്പുപയോഗിച്ച് കൈകളും മുഖവും വൃത്തിയാക്കേണ്ടതാണ്. ഒരുതവണ ഉപയോഗിച്ച മാസ്‌കും കൈയുറകളും നിര്‍മ്മാര്‍ജ്ജനം ചെയ്യണം.

രോഗിയുടെ വസ്ത്രങ്ങളും മറ്റും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ചു കഴുകി വെയിലത്ത് ഉണക്കണം. രോഗി ഉപയോഗിച്ച കട്ടില്‍, മേശ, തുടങ്ങിയവയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. സന്ദര്‍ശകരെ ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല.

സ്വമേധയാ ആശുപത്രികളില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ല. സംശയമുള്ളവര്‍ ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്.

കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പറുകള്‍.

ചെറിയ അനാസ്ഥ പോലും വലിയ ദുരന്തങ്ങളാണ് സൃഷ്ടിക്കുക. അതുകൊണ്ട് നമുക്ക് വേണ്ടി, നമ്മുടെ കുടുംബത്തിനും നാടിനും വേണ്ടി എല്ലാവരും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here