തിരുവനന്തപുരം: രക്തദാനത്തിന് മുന്നിട്ടിറങ്ങി ഡിവൈഎഫ്ഐ. കൊറോണ ഭീതിയിൽ സംസ്ഥാനത്ത് രക്തദാനം കുറഞ്ഞ സാഹചര്യത്തിലാണ് നൂറോളം ഡിവൈഎഫ്‌ഐ പ്രവർത്തകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി രക്തം നൽകിയത്. ജില്ലാ കമ്മിറ്റിയുടെ ജീവധാര പദ്ധതിയുടെ ഭാഗമായായിരുന്നു രക്തദാനം.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, സംസ്ഥാന കമ്മിറ്റിയംഗം സുരേഷ്‌ബാബു, ജില്ലാപ്രസിഡന്റ് വി വിനീത്, സെക്രട്ടറി കെ പി പ്രമോഷ്, ട്രഷറർ വി അനൂപ് എന്നിവർ ആശുപത്രിയിലെത്തി രക്തംനൽകി. തുടർന്നുള്ള 19 ദിവസം ജില്ലയിലെ ഓരോ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ രക്തദാനം തുടരും.
സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച ശേഷം രക്തം നൽകുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. കൊറോണ ബാധിതരെ പ്രവേശിപ്പിച്ചിരുക്കുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സമാന സാഹചര്യം നിലനിൽക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ അടുത്തദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തദാനം നടത്തും.
എല്ലാ ബ്ലഡ് ബാങ്കുകളിലും ആവശ്യത്തിന് രക്തമുറപ്പാക്കാൻ ഡിവൈഎഫ്‌ഐ സന്നദ്ധമാണെന്നും സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചു.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഡിവൈഎഫ്‌ഐ പുറത്ത് സംഘടിപ്പിച്ചിരുന്ന രക്തദാനക്യാമ്പുകൾ താൽക്കാലികമായി നിർത്തിയിരുന്നു. സ്കൂളികളിൽ നിന്നും കോളേജുകളിൽ നിന്നും കുട്ടികളും രക്തദാനത്തിനായി എത്തിയിരുന്നില്ല.
തുടർന്ന് ബ്ലഡ് ബാങ്കുകളിൽ രക്തം കുറഞ്ഞു. ശസ്‌ത്രക്രിയകൾക്കിടയിലും മറ്റും അടിയന്തരസാഹചര്യമുണ്ടായാൽ എന്തുചെയ്യുമെന്ന പേടിയിലായിരുന്നു സംസ്ഥാനത്തെ പല ആശുപത്രികളും. പല ശസ്‌ത്രക്രിയകളും മാറ്റിവയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി. തുടർന്നാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here