പാലക്കാട് മുതലമടയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂച്ചൻ കുണ്ടിലെ 17 വയസ്സുകാരിയായ പെൺകുട്ടിയുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പ് പെൺകുട്ടിയെ കാണാതായിരുന്നു. കൊലപാതകമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ മൂച്ചൻ കുണ്ട് മുണ്ടിപ്പതി ഊരിലെ 17 വയസ്സുകാരിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തെങ്ങിൻ തോപ്പിനകത്തുള്ള കിണറ്റിനകത്തായിരുന്നു മൃതദേഹം. പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രമുണ്ടായിരുന്നില്ല. പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് അമ്മയും ബന്ധുക്കളും ഉറപ്പിച്ചു പറയുന്നു.
പ്രാഥമിക പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിൽ മുറിവോ മറ്റു പാടുകളോ കണ്ടെത്തിയിട്ടില്ല. കൊല്ലങ്കോട് സി ഐ യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനായി കൊണ്ടു പോയി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here