ഭാഷക്കും സംസ്കാരത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു പുതുശേരി രാമചന്ദ്രൻ്റേത്. സാമൂഹ്യ മുന്നേറ്റങ്ങളിലും കവിതയിലും ഭാഷാ, സാംസകാരിക ഗവേഷണരംഗത്തും ഒരുപോലെ സേവനം ചെയ്ത് കേരളത്തെ സമഗ്രമായി നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
സാംസ്കാരികാന്വേഷണങ്ങളെ തൻ്റെ സാമൂഹ്യ വീക്ഷണവുമായി സമന്വയിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. തിരുവതാംകൂറിൻ്റെ സ്വാതന്ത്ര്യ സമരനായകൻ പുതുപ്പള്ളി രാഘവന് ശിഷ്യപ്പെട്ടുകൊണ്ട് നന്നേ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ രംഗത്തേക്ക് വന്നയാളാണ് പുതുശേരി.
തോപ്പിൽ ഭാസിക്കും കാമ്പിശേരിക്കും ഒപ്പംനിന്ന് മധ്യതിരുവതാംകൂറിലെ സമരയുവത്വത്തെ അദ്ദേഹം കമ്യൂണിസ്റ്റ് പുരോഗമനപക്ഷത്തേക്ക് എത്തിച്ചു.
ത്യാഗോജ്ജ്വലമായ ശൂരനാട് സമരം നടക്കുമ്പോൾ വള്ളികുന്നത്തെ പാർടി സെക്രട്ടറിയാണ് പുതുശ്ശേരി രാമചന്ദ്രൻ. സമരകാലം പിന്നിട്ടശേഷമാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസത്തിലേക്ക് തിരിയുന്നത്.
സമരതീക്ഷ്ണമായ തൻ്റെ യൗവ്വനം നൽകിയ ദിശാബോധം തുടർന്നുള്ള സാംസ്കാരിക പ്രവർത്തനത്തിലും ചരിത്രാന്വേഷണത്തിലും വിശേഷിച്ച് കവിതയിലും അദ്ദേഹം നിലനിർത്തിയിരുന്നു.
പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ എക്കാലത്തെയും ഉറ്റ ബന്ധുവായിരുന്നു അദ്ദേഹമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പറഞ്ഞു.
പ്രിയപ്പെട്ട പുതുശേരി സാറിൻ്റെ നിര്യാണത്തിൽ സംഘം ദു:ഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here