ലോകമെമ്പാടും പരിഭ്രാന്തി പടർത്തുന്ന കൊറോണ വൈറസ് രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മുംബൈ പോലീസ് 144 പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
ഇതോടെ പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് കൂടാതെ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ സംഘടിപ്പിക്കുന്ന ഗ്രൂപ്പായുള്ള വിദേശ / ആഭ്യന്തര യാത്രകളും തടയുന്നതായി ഉത്തരവിൽ പറയുന്നു. ഉത്തരവ് പാലിക്കാതെ വന്നാൽ 144 CrPC അധികാരങ്ങൾ ഉപയോഗിക്കുമെന്നും പോലീസ് വ്യക്തമാക്കി. മാർച്ച് 31 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകും.
കുടുംബ-ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 107 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 32 എണ്ണം മുംബൈയിലാണ്. ഏറ്റവും ഒടുവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് ഐരോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ടി കമ്പനിയായ മജെസ്ക്കോയിലെ ജീവനക്കാരനാണ്.
ഏകദേശം ആയിരത്തോളം പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജോലിക്കാരോട് വീട്ടിൽ നിന്നും ജോലി ചെയ്യുവാനുള്ള അടിയന്തര തീരുമാനമാണ് മാനേജ്മെന്റ് കൈക്കൊണ്ടിരിക്കുന്നത്. കൂടാതെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുവാൻ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here