മധ്യപ്രദേശില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പില്ല; ഗവര്‍ണറുടെ ആവശ്യം സ്പീക്കര്‍ തള്ളി; ബിജെപി സുപ്രീംകോടതിയിലേക്ക്

മധ്യപ്രദേശിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് ഇല്ല. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന ഗവർണറുടെ നിർദേശം സ്പീക്കർ നിരാകരിച്ചു.

ഗവർണറുടെ നയപ്രഖ്യാപനവും നന്ദി പ്രമേയ ചർച്ചയും മാത്രമാണ് ഇന്നത്തെ നടപടി ക്രമങ്ങൾ. വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന ആവശ്യവുമായി ബിജെപി സുപ്രീംകോടതിയെ സമീപിക്കാൻ ഇടയുണ്ട്.

സവിശേഷ അധികാരം ഉപയോഗിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ നൽകിയ നിർദേശം പാഴായി. സഭാ കാര്യങ്ങളിൽ അന്തിമ തീർപ്പ് കല്പിക്കാൻ ഉള്ള അധികാരത്തിന്റെ ബലത്തിൽ ഗവർണറുടെ നിർദേശം സ്പീക്കർ എൻ പി പ്രജാപതി നിരാകരിച്ചു.

ഇതോടെ വിശ്വാസ വോട്ടെടുപ്പ് കോൺഗ്രസ് ആഗ്രഹിച്ചത്‌ പോലെ നീളുകയാണ്.ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ 2 അജണ്ടകൾ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്.

ഒന്ന് ഗവർണറുടെ നയപ്രഖ്യാപനവും രണ്ട് ഗവർണറുടെ നയപ്രഖ്യാപനത്തിന്മേൽ ഉള്ള നന്ദി പ്രമേയ ചർച്ചയും. തൽക്കാലം വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ കമൽനാഥ് സർക്കാരിന് ആയുസ് അല്പം നീട്ടി കിട്ടി.

വിമതരെ ഏത് വിധേനയും അനുനയിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കാനാകും കോൺഗ്രസ് ശ്രമം. വിമതർ ബെംഗളൂരുവിൽ തന്നെ തങ്ങുന്ന സാഹചര്യത്തിൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന സാവകാശം കോണ്ഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം.

അതേസമയം ഗവർണറുടെ സഹായത്തിൽ വിശ്വാസ വോട്ടെടുപ്പിന് ഒരുങ്ങിയ ബിജെപിക്ക് ഇപ്പോഴത്തെ തീരുമാനം തിരിച്ചടി ആയി.

എന്നാൽ വിശ്വാസ വോട്ടെടുപ്പ് വേഗത്തിൽ നടത്തുന്നതിന് ബിജെപി നിയമ വഴി തേടാനുള്ള സാധ്യത ശക്തമാണ്. ബിജെപി നേതാക്കൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായി നേരത്തെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു.

വിശ്വാസ വോട്ടെടുപ്പ് വേഗത്തിൽ നടത്താൻ നിർദേശം നൽകികൊണ്ടായിരുന്നു കർണാടക, മഹാരാഷ്ട്ര കേസുകളിലെ കോടതി ഉത്തരവുകൾ.

വിശ്വാസ വോട്ടെടുപ്പ് അനന്തമായി നീട്ടാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായാൽ മുൻ അനുഭവങ്ങളുടെ ആത്മവിശ്വാസത്തിൽ ബിജെപി സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യത ഏറെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News