ദില്ലി: പത്തുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 112 ആയി. കേരളം, മഹാരാഷ്‌ട്ര, തെലങ്കാന, കർണാടക, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഞായറാഴ്‌ച പുതിയ കേസ് റിപ്പോർട്ട് ചെയ്‌തു.
രാജ്യാതിർത്തിയിൽ പരിശോധന കൾശനമാക്കിയിട്ടുണ്ട്. ദക്ഷിണേഷ്യയിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുന്നതിനായി സാർക്ക് രാഷ്ട്രത്തലവന്മാർ വീഡിയോ കോൺഫറൻസിലൂടെ പ്രത്യേക ഉച്ചകോടി ചേർന്നു.
ഇറ്റലിയിൽനിന്നെത്തിയ 218 പേർ ചാവ്‌ളയിലെ ഐടിബിപി ക്യാമ്പിൽ നിരീക്ഷണത്തിൽ. ഇറാനിൽനിന്നെത്തിയ മൂന്നാം സംഘത്തിലെ 236 പേർ ജയ്‌സാൽമീറിലെ കരസേനാകേന്ദ്രത്തിൽ.
ഇറാനിൽനിന്നുള്ളവർക്ക് രോഗലക്ഷണങ്ങളില്ല. എയർഇന്ത്യ വിമാനത്തിൽ എത്തിച്ചവരിൽ 131 വിദ്യാർഥികളും 103 തീർഥാടകരും.
33 രോഗികളുള്ള മഹാരാഷ്‌ട്രയിൽ നിയന്ത്രണം കർശനമാക്കി. മുംബൈയിലും പുനെയിലും അഞ്ചിൽ കൂടുതൽ ആളുകൾ ഒന്നിച്ച് യാത്ര ചെയ്യുന്നത് വിലക്കി. ക്രിമിനൽ നടപടി ചട്ടം 144 ലെ വ്യവസ്ഥകൾ പ്രകാരമാണ് വിലക്കേർപ്പെടുത്തിയത്.
കർണാടകത്തിലെ കലബുർഗിയിൽ മരിച്ചയാളുടെ മകൾക്കും രോഗം സ്ഥിരീകരിച്ചു. 16 പേർ നിരീക്ഷണത്തിൽ. 21 ന് നടക്കേണ്ടിയിരുന്ന ആന്ധ്രയിലെ തദ്ദേശതെരഞ്ഞെടുപ്പ് ആറാഴ്‌ചത്തേക്ക് മാറ്റി.
ജമ്മുവിലെ രജൗരിയിൽ കോവിഡ് ബാധ സംശയിക്കുന്നയാളുടെ വിവരങ്ങൾ പുറത്തുവിട്ട മെഡിക്കൽ സൂപ്രണ്ട് സസ്‌പെൻഷനിൽ.
കർത്താർപുർ ഗുരുദ്വാരയിലേക്കുള്ള പ്രവേശം താൽക്കാലികമായി നിർത്തി. മധ്യപ്രദേശിൽ 50 ഐസൊലേഷൻ കേന്ദ്രങ്ങളാരംഭിച്ചു.
ഇന്ത്യാ–ബംഗ്ലാദേശ് പാസഞ്ചർ ട്രെയിൻ ഏപ്രിൽ 15 വരെ നിർത്തി. ഡൽഹി എയിംസിൽ 24 മണിക്കൂർ കോവിഡ് ഹെൽപ്പ്‌ലൈൻ.
നമ്പർ–9971876591. ആൻഡമാൻ നിക്കോബാറിലെ വിനോദസഞ്ചാരമേഖല 17 മുതൽ 26 വരെ അടച്ചു. ഉത്തരാഖണ്ഡിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു.

Get real time update about this post categories directly on your device, subscribe now.