”ഗോമൂത്രം കൊണ്ട് കൊറോണ ട്രീറ്റ് നടത്തിയ ഹിന്ദു മഹാസഭ ഇവരെ അണികളായി പ്രഖ്യാപിച്ചാ മതിയായിരുന്നു”

തിരുവനന്തപുരം: ഒരു ടിവി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനെ സ്വീകരിക്കാന്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ ജനത്തിനെതിരെ സ്വാമി സന്ദീപാനന്ദ ഗിരിയും രംഗത്ത്.

ആ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതാണെന്നും ഗോമൂത്രം കൊണ്ട് കൊറോണ ട്രീറ്റ് നടത്തിയ ഹിന്ദു മഹാസഭ ഇവരെ തങ്ങളുടെ അണികളായി പ്രഖ്യാപിച്ചാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദീപാനന്ദ ഗിരിയുടെ വാക്കുകള്‍:

ഭാരതീയ ആചാര്യന്‍ മനുഷ്യരുടെ ബുദ്ധിയെ നാലു ഗണത്തിലായി തരംതിരിച്ചിരിക്കുന്നു.
1: #മന്ദബുദ്ധി; ഈകൂട്ടര്‍ ജന്മനാ ബുദ്ധിമാന്ദ്യമുള്ളവരാണ്.ഇവരില്‍നിന്ന് അല്പംപോലും വകതിരിവ് പ്രതീക്ഷിക്കരുത്.
2.സ്ഥൂലബുദ്ധി; ഈകൂട്ടര്‍ സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരും,ശിക്ഷണത്തിനനുസരിച്ച് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്.
3.തീക്ഷണബുദ്ധി; ഇവരുടെ ബുദ്ധി ഏകാഗ്രവും കാര്യങ്ങളുടെ കാരണത്തെഗ്രഹിക്കാന്‍ പ്രാപ്തവുമായതായിരിക്കും.
4.സൂക്ഷബുദ്ധി; ഈ കൂട്ടരെ സാരഗ്രാഹികള്‍ എന്നും വിളിക്കാം ഏത് വിഷയത്തിന്റേയും സാരം ഗ്രഹിക്കാന്‍ പ്രാപ്തരായവരാണീകൂട്ടര്‍.
മലയാളികള്‍ പൊതുവെ സാരഗ്രാഹികളാണെന്നായിരുന്നു ധാരണ.

ചില നേരം നമ്മുടെ തൊലിയുരിഞ്ഞ് പോയി എന്നു പറയാറില്ലേ!
ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു.
മനസ്സിനൊരു സമാധാനം കിട്ടാനുള്ള വഴി ഗോമൂത്രംകൊണ്ട് കൊറോണ ട്രീറ്റ് നടത്തിയ ഹിന്ദു മഹാസഭ ഇവരെ തങ്ങളുടെ അണികളായി പ്രഖ്യാപിച്ചാ മതിയായിരുന്നു.

രജിത് കുമാറിനെ സ്വീകരിക്കാന്‍ എത്തിയവരെ വിമര്‍ശിച്ച് നടന്‍ അജു വര്‍ഗീസും രംഗത്തെത്തിയിരുന്നു. ആരാധന വ്യക്തി താല്‍പര്യമാണെന്നും പക്ഷേ ഈ സാഹചര്യത്തില്‍ ഒരു മാസ്‌ക് എങ്കിലും വന്നവര്‍ക്ക് ഉപയോഗിക്കാമായിരുന്നെന്ന് അജു പറഞ്ഞു.

അതേസമയം, കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ തടയുന്ന രീതിയില്‍ പ്രകടനം നടത്തിയ രജിത് കുമാര്‍ ‘ഫാന്‍സി’നെതിരെ കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഒരു ടി.വി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനമാണെന്നും ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here