കൊറോണ: വി മുരളീധരന് പിന്നാലെ വി വി രാജേഷും നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

മുരളീധരനൊപ്പം ശ്രീചിത്രയില്‍ പോയ ബിജെപി നേതാവ് വി വി രാജേഷും സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് മുരളീധരന്‍ ക്വാറന്റീനിലുള്ളത്.

മുരളീധരന് ഇതുവരെ രോഗലക്ഷണങ്ങളില്ലെങ്കിലും പൊതുപരിപാടികളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.

ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രോഗബാധിതനായ ഡോക്ടറുമായി ഇടപഴകിയ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം നിരീക്ഷണത്തില്‍ കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് വി മുരളീധരന്റെ ടപടി.

പാര്‍ലമെന്റ് സമ്മേളനത്തിനും വി മുരളീധരന്‍ പങ്കെടുക്കുന്നില്ല. പൊതുജന സമ്പര്‍ക്കം ഒഴിവാക്കി സ്വയം നിരീക്ഷത്തില്‍ കഴിയാനാണ് തീരുമാനം. ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ശ്രീചിത്ര ആശുപത്രിയിലെ അവലോകന യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തത്.

സ്‌പെയ്നില്‍ പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഗുരുതമായ പ്രതിസന്ധിയാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലുള്ളത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം എഴുപതിലധികം പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും രോഗികളുടെ തുടര്‍ പരിശോധനകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഡോക്ടര്‍ക്ക് ആദ്യ പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് മറച്ചുവെച്ചതിന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ക്കെതിരെ നടപടി വന്നേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here