കൊറോണ; പുതുച്ചേരി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തിൽ യോഗം ചേർന്നു

കൊവിഡ് 19 സ്ഥിരീകരിച്ച മാഹിയിൽ സാഹചര്യങ്ങൾ വിലയിരുത്താൻ പുതുച്ചേരി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തിൽ യോഗം ചേർന്നു.പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാഹിക്ക് ഒരു കോടി രൂപ അനുവദിക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി വ്യക്തമാക്കി.മാഹിയിൽ രോഗം ബാധിച്ച സ്ത്രീയടക്കം രണ്ട് പേർ ആശുപത്രിയിലും 142 പേർ വീടുകളിലും നിരീക്ഷണത്തിലാണ്‌.

ചാലക്കര സ്വദേശിനിയായ അറുപത്തിയിട്ടുകാരിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയും ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണറാവുവും മാഹിയിലെത്തിയത്.മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി.

കൊവിഡ് രോഗബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ ഒരു കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു.കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലിറങ്ങി മാഹിയിലേക്ക് വരുന്നവരെ പരിശോധിക്കണമെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ചതായും പുതുച്ചേരി മുഖ്യമന്ത്രി പറഞ്ഞു.

മാഹി ജനറൽ ആശുപത്രിയിൽ വെൻ്റിലേറ്ററും മറ്റ് സൗകര്യങ്ങളും ഉടൻ ഒരുക്കുമെന്നും വി.നാരായണസ്വാമി അറിയിച്ചു. മാഹി എം.എൽ.എ, റീജിയണൽ അഡ്മിമിനിസ്ട്രേറ്റർ, വിവിധ വകുപ്പ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 15 സംഘങ്ങളായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ച ചാലക്കര സ്വദേശിനിയും സമ്പർക്കം പുലർത്തിയ മകൻ്റെ ഭാര്യയുമാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ചികിത്സിച്ച ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ 142 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here