ജനതാ കര്‍ഫ്യൂവിനെ പറ്റിയാണ്. ഒരു അടിയന്തിര സാഹചര്യമുണ്ടായാല്‍ കംപ്ലീറ്റ് ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കേണ്ടി വരുന്നതിന് മുന്നോടിയായി നടത്തുന്ന ട്രയലാണ് എന്നത് മുതല്‍ കൊറോണ വൈറസിന്റെ ആയുസ് പറ്റി പിടിച്ചിരിക്കുന്ന പ്രതലം അനുസരിച്ച് 6 മുതൽ 12 മണിക്കൂർ വരെയാണെന്നും 14 മണിക്കൂര്‍ കര്‍ഫ്യൂവിന് ശേഷം വെളിയിലെങ്ങും ഒരു വൈറസും ഇല്ലാത്ത അവസ്ഥ ഉണ്ടാകുമെന്നും അതിന് ശേഷം നമുക്ക് കിട്ടാനിരിക്കുന്നത് കൊറോണയില്ലാത്തൊരു രാജ്യമാണെന്നും വരെ അഭിപ്രായ പ്രകടനങ്ങള്‍ വാട്ട്സാപ്പില്‍ പാറി നടക്കുന്നുണ്ട്. തീര്‍ന്നില്ല, ചൈനയിൽ അങ്ങനെയാണ് രോഗത്തെ നിയന്ത്രിച്ചതെന്ന കണ്‍ക്ലൂഷനും ഈ സന്ദേശങ്ങള്‍ക്ക് ഒടുവില്‍ നല്‍കിയിട്ടുണ്ട്.
കോവിഡ് 19ന് കാരണമാകുന്ന വൈറസിനെ കുറിച്ച് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, സിഡിസി, യുസിഎല്‍എ, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല തുടങ്ങിയവ പ്രസിദ്ധീകരിച്ച പുതിയ പഠനം പ്രകാരം ഈ വൈറസിന് പറ്റി പിടിച്ചിരിക്കുന്ന പ്രതലം അനുസരിച്ച് കുറച്ച് മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങളോളം നിലനില്‍ക്കാനാകും. (റഫറന്‍സ് – മാര്‍ച്ച് 17ലെ യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് & ഹ്യൂമന്‍ സര്‍വ്വീസസ് പത്രകുറിപ്പ്)
ഈ പഠനം അനുസരിച്ച് ബിസിനസ് ഇന്‍സൈഡര്‍ മാസിക തയാറാക്കിയ ഓരോ പ്രതലത്തിലും വൈറസിന് നിലനില്‍ക്കാന്‍ കഴിയുന്ന സമയത്തെ കുറിച്ചുള്ള ചാര്‍ട്ട് ഇവിടെ കാണാം. വളരെ ആക്റ്റീവായി പഠനങ്ങള്‍ നടക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യങ്ങള്‍ ലഭ്യമായതില്‍ ഏറ്റവും വിശ്വസനീയമായത് മാത്രമാണ്.
ജനതാ കര്‍ഫ്യൂവിനെ കുറിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ച് വരാം. കൊറോണ ഇന്ത്യയില്‍ നിന്നും തുടച്ച് മാറ്റാന്‍ നടത്തുന്ന ഒരു ശ്രമം എന്നതില്‍ നിന്നും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കൂടുതല്‍ ഉറപ്പ് വരുത്താനും ആ 14 മണിക്കൂറില്‍ രാജ്യമാകെ ഐസോലെഷനില്‍ കഴിയുന്ന നേരത്ത് അല്ലെങ്കില്‍ സംഭവിക്കുമായിരുന്ന ട്രാന്‍സ്മിഷനില്‍ അത്രയും കുറവ് വരുത്താനും ലക്ഷ്യമിട്ടുള്ള ഒരു പ്രതിരോധ പ്രവര്‍ത്തനം മാത്രമാണ് എന്നു കണ്ടു അതിനോട് സഹകരിക്കുകയാണ് വേണ്ടത്.
പിന്നെ ചൈന നേരിട്ടത് ഇത് പോലെയാണെന്ന് പറയുന്നവരോട് ഒന്നും പറയാനില്ല. അപ്പൊ മിത്രങ്ങള്‍ വാട്ട്സാപ്പില്‍ പറയുന്ന പോലെ “അതുകൊണ്ട് എല്ലാവരും രാഷ്ട്രീയം മറന്നു സഹകരിച്ച് ഈ വിപത്തിനെ ഒറ്റക്കെട്ടായി നേരിടുക..”. ആളുകള്‍ പരസ്പരം എത്ര കുറച്ച് ഇടപഴകുന്നുവോ അത്രയും വൈറസ് വ്യാപനത്തിനുള്ള സാധ്യത കുറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here