കൊറോണ: കാസര്‍ഗോഡ് സ്വദേശിയുടെ യാത്രകളില്‍ ദുരൂഹത; കള്ളക്കടത്ത് സംഘമായി ബന്ധമെന്ന് സംശയം, കസ്റ്റംസ് നോട്ടീസ് നല്‍കി; നിരീക്ഷണം കഴിഞ്ഞാല്‍ ചോദ്യംചെയ്യല്‍; ഭാഗിക റൂട്ട് മാപ്പ് പുറത്ത്

കാസര്‍ഗോഡ്: കൊറോണ വൈറസ് ബാധ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍ഗോഡ് സ്വദേശിയുടെ യാത്രകളില്‍ വന്‍ദുരൂഹത.

കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കസ്റ്റംസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കി. ഐസൊലേഷന്‍ കാലാവധി കഴിഞ്ഞാല്‍ ഇയാളെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.

വിദേശത്ത് നിന്ന് വന്നശേഷം എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇയാള്‍ നല്‍കുന്നില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. കോഴിക്കോടും കാസര്‍ഗോഡുമുള്ള നിരവധിപേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാസര്‍ഗോഡ് എരിയാല്‍ സ്വദേശിയായ ഇയാള്‍ ദുബായില്‍ നിന്ന് മാര്‍ച്ച് 11ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം ഒരു ദിവസം കോഴിക്കോട്ട് തങ്ങിയിരുന്നു.

കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ മുറിയിടുത്ത ഇയാള്‍ നഗരത്തിലെ ഒരു ജ്വല്ലറിയിലെത്തിയെന്നും വിവരങ്ങളുണ്ട്. പിറ്റേന്ന് രാവിലെയാണ് ഇയാള്‍ മാവേലി എക്സ്പ്രസില്‍ കാസര്‍ഗോഡ് പോയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇയാളെ ചോദ്യം ചെയ്യുന്നതിന് ഇപ്പോള്‍ പൊലീസിന് പരിമിതികളുണ്ട്.

അതേസമയം, ഇയാളുടെ ഭാഗികമായ സഞ്ചാരപാത ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയ മാര്‍ച്ച് 11 മുതല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News