മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്സവങ്ങളും ആഘോഷങ്ങളും; കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി

കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാതെ ആരാധനാലായങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് അപലപനീയമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ്, പേരൂര്‍ക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങള്‍, വെള്ളായണി ദേവി ക്ഷേത്രം തുടങ്ങിയിടങ്ങളില്‍ വലിയ ആള്‍കൂട്ടവും നൂറു കണക്കിന് ഭവന സന്ദര്‍ശനവുമാണ് ഇന്നലെ നടത്തിയിരിക്കുന്നത്. ഇത് വളരെ ഗുരുതരമായ വീഴ്ചയാണെന്നത് കണക്കിലെടുത്ത് ഇതിന് നേതൃത്വം കൊടുത്തവര്‍ക്ക് എതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും അപകടപ്പെടുത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ആളുകള്‍ അടുത്തിടപഴകുന്ന തരത്തില്‍ തടിച്ചു കൂടുന്ന സാഹചര്യം നിര്‍ബന്ധമായും ഒഴിവാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും.

കോവിഡ് 19 കമ്മ്യൂണിറ്റി സ്‌പ്രെഡ് സംഭവിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രയത്‌നത്തിന് പുല്ല് വില കല്പിച്ചുകൊണ്ടു കുറേയാളുകള്‍ നടത്തുന്ന ചെയ്തികള്‍ നാടിന് ഒട്ടും അനഭിലഷണീയവും അപകടകരവുമാണെന്ന് മന്ത്രി പറഞ്ഞു.

പൊതുജന സുരക്ഷക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുവാന്‍ ഒരു തരത്തിലും അനുവദിക്കുകയില്ല. എല്ലാ ആരാധാനാലയങ്ങളും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

മാര്‍ച്ച് 29ന് ആരംഭിക്കുന്ന ശബരിമല ഉല്‍സവത്തിനും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും, സ്‌പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ക്ഷേത്രോല്‍സവങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ള ചടങ്ങുകളായി ചുരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലും ഭക്തജനങ്ങള്‍ക്ക് പൂര്‍ണ്ണമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച കണ്ണൂര്‍ പിലാത്തറയിലെ മുസ്ലിം പള്ളി കമ്മിറ്റി, കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി ഭാരവാഹികള്‍, ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്ര ഭാരവാഹികള്‍, തൃച്ചംബരം ക്ഷേത്ര ഭാരവാഹികള്‍ മട്ടന്നൂരില്‍, രണ്ട് മുസ്ലിം പള്ളി കമ്മിറ്റികള്‍ എന്നിവര്‍ക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News