കണ്ണൂർ ജില്ലയില്‍ പുതുതായി മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.
കൊറോണ ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ കൊറോണ സംശയിക്കുന്ന 38 പേരാണ് ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്.
മാര്‍ച്ച് 18ന് ഷാര്‍ജയില്‍ നിന്നെത്തിയ ഒരാള്‍ക്കും ദുബൈയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂർ വിമാനത്താവളം വഴി എത്തിയ ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും കരിപ്പൂർ വഴി രത്തിയ രണ്ടുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്.
ഷാർജയിൽ നിന്നും എത്തിയ ആൾ കാസര്‍ക്കോട് സ്വദേശിയാണ്.ഇയാളുടെ ഭാര്യ വീടാണ് കണ്ണൂരിലുള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഫറോക്കിലെത്തി ട്രെയിന്‍ മാര്‍ഗമാണ് കണ്ണൂരിലെ ഭാര്യവീട്ടിലെത്തിയത്. ഇവരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിവരികയാണ്.
മൂന്നു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂരിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും ജനങ്ങള്‍ സ്വയം അച്ചടക്കം പാലിക്കാന്‍ തയ്യാറാകണമന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.
രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ക്കു പുറമെ, കോവിഡ് 19 ബാധ സംശയിക്കുന്ന 19 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 8 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 11 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 5172 പേരാണ് വീടുകളിള്‍ നിരീക്ഷണത്തിലുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here