കൊറോണ: ആശ്വാസ പദ്ധതിയുമായി സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ 31ന് മുമ്പ് വീടുകളിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി; നിത്യോപയോഗ സാധനങ്ങള്‍ ഹോം ഡെലിവറി; വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31നകം വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തി ക്ഷേമപെന്‍ഷന്‍ വിതരണം നടത്തണമെന്നത് ഉള്‍പ്പടെ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളും മറ്റ് സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ച് സഹകരണ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.

ഹോം ക്വാറന്റയിനില്‍ കഴിയുന്ന കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഫോണ്‍ മുഖാന്തിരം ആവശ്യപ്പെട്ടാല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ അതാത് പ്രദേശത്തെ നീതി സ്റ്റോറുകള്‍ മുഖാന്തിരം അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചു നല്‍കും.

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നാളെ മുതല്‍ ഇത്തരത്തില്‍ വിതരണം ആരംഭിക്കും. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രികള്‍, ലാബുകള്‍ അടക്കമുള്ള സഹകരണ സ്ഥാപനങ്ങള്‍ തുടര്‍ന്നും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം പ്രവര്‍ത്തിക്കും. വര്‍ഷാന്ത്യ കണക്കെടുപ്പ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സഹകരണ ബാങ്കുകളിലെ വായ്പാകാര്‍ക്ക് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി നിര്‍ദ്ദേശിക്കുന്ന പ്രകാരം വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം അനുവദിക്കും. എന്നാല്‍ മനഃപൂര്‍വ്വം കാലങ്ങളായി വായ്പ തിരിച്ചടയ്ക്കാതെ വന്‍കുടിശിക വരുത്തിയവരുടെ വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. ചെറുകിട വായ്പാകുടിശികക്കാരെ വീടുകളില്‍ നിന്നും ജപ്തി നടപടി നടത്തി ഇറക്കി വിടരുത് എന്ന നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

അപ്പെക്‌സ് സ്ഥാപനങ്ങള്‍, മറ്റ് സംസ്ഥാനതല സ്ഥാപനങ്ങളുടെ ഹെഡ് ആഫീസുകള്‍, റീജണല്‍ ആഫീസുകള്‍, കൂടുതല്‍ ജീവനക്കാരുള്ള ധനകാര്യ ഇടപാടു നടത്തുന്ന സ്ഥാപനങ്ങള്‍, പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍, അവയുടെ ശാഖകള്‍ എന്നിവ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി ജീവനക്കാരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകുന്ന വിധത്തില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം വരാത്ത രീതിയില്‍ ആവശ്യമായ ക്രമീകരണം നടത്തും.

ക്രമീകരണങ്ങള്‍ വരുത്തുമ്പോള്‍ ഇടപാടുകാര്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് യാതൊരു വിധ തടസ്സവും നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തും. എല്ലാ സ്ഥാപനങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍, കൈ കഴുകുവാനുളള സൗകര്യം എന്നിവ ക്രമീകരിക്കും. ഇടപാടുകാര്‍ കൗണ്ടറുകളില്‍ ഒരേ സമയം കൂടുതലായി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടുന്ന ക്രമീകരണം നടത്തും. ജീവനക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൃത്യമായി സ്വീകരിക്കണമെന്നും ഇടപാടുകാരില്‍ നിന്നും നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണം.

പൊതു ജനങ്ങള്‍ കൂടുതലായി പങ്കെടുക്കുന്ന എംഡിഎസ്/ജിഡിഎസ് ലേലം, അദാലത്തുകള്‍ തുടങ്ങിയവ ഈ കാലയളവില്‍ പരമാവധി ഒഴിവാക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യും. ദിവസനിക്ഷേപ പിരിവുകാര്‍ കോവിഡ്-19 നിയന്ത്രണ വിധേയമാകുന്നത് വരെ വീടുകളിലും മറ്റ് സ്ഥാപനങ്ങളില്‍ സന്ദര്‍ശിച്ചുള്ള കളക്ഷന്‍ ഉണ്ടായിരിക്കില്ല.

ഓരോ ജില്ലകളിലെയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതാത് ജില്ലാ കലക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ആവശ്യമായ അധിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News