
കൊറോണ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശങൾ അനുസരിക്കാത്ത 5 പേർക്കെതിരെ പോലീസ് കേസെടുത്തു.
സർക്കാർ,നിലപാട് കടുപ്പിച്ച ശേഷം കൊല്ലം ജില്ലയിൽ 17 പേർക്കെതിരെയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പോലീസ് കേസെടുത്തത്.
കൊല്ലം ആശ്രാമം പൊതുമാരാമത്ത് വകുപ്പിന്‍റെ വനിത ഹോസ്റ്റലിൽ ആരോഗ്യവകുപ്പ് ജീവനക്കാരെ ആക്രമിച്ച പ്രവാസി മലയാളിയും ഇവരിൽ ഉൾപ്പെടും. നിരീക്ഷണ കേന്ദ്രത്തിന്റെ ചില്ലുകളും ഇയാൾ അടിച്ചു തകർത്തു.
വിദേശത്ത് നിന്നെത്തിയ കുണ്ടറ സ്വദേശി കൊല്ലം ആശ്രാമത്തെ വനിത ഹോസ്റ്റലിൽ എത്തിയതു മുതൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇയാൾ ചായ കിട്ടിയില്ലെന്നാരോപിച്ച് അക്രമാസക്തനാവുകയായിരുന്നു.
നിരീക്ഷണകേന്ദ്രത്തിന്‍റെ വാതിൽച്ചില്ലുകൾ അടിച്ചു തകർത്തു.നഴ്സുമാരെ ആക്രമിച്ചു. വാതിൽചില്ലുകൾ ഉപയോഗിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ അത്യാഹിതമൊഴിവായി.
പൊലീസ് എത്തിയാണ് ഇയാളെ കീഴടക്കിയത്. പൊലീസിന്‍റെ സഹായത്തോടെ ഇയാളെ കൊല്ലം ജില്ലആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരീക്ഷണത്തിലുള്ളയാൾ മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന കാര്യം ആരോഗ്യവകുപ്പ് ജീവനക്കാരിൽ നിന്ന് വീട്ടുകാർ മറച്ചുവെച്ചെന്നും ആരോപണമുണ്ട്.
പൊതുമുതൽ നശിപ്പിച്ചതിനും പൊതുജനാരോഗ്യനിയമപ്രകാരവും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. അതേ സമയം ജില്ലയിൽ രണ്ടു പേരെകൂടി കൊല്ലം ആശ്രാമം വനിതാ ഹോസ്റ്റലിൽ നിർബന്ധിത നിരീക്ഷണത്തിലാക്കി. വ്യാജ പ്രചരണം നടത്തിയതുൾപ്പടെ ഇതു വരെ ആകെ 17 പേർക്കെതിരെ പോലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here