ലോക്ഡൗണ്‍: സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടികള്‍ ഉണ്ടാവും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്താൻ ആവശ്യമായ സംവിധാനം ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കാൻ വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌. സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സംഘടനാപ്രതിനിധികൾ പൂർണ പിന്തുണ അറിയിച്ചു.

ഇതുവരെ ഒരു ആക്ഷേപവും ഈ രംഗത്ത് ഉണ്ടായിട്ടില്ല. സാമൂഹ്യപ്രതിബദ്ധതയോടെയാണ് വ്യാപാരി-വ്യവസായി സമൂഹം പ്രവർത്തിക്കുന്നത്. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും ഒഴിവാക്കി നിലവിലെ സാഹചര്യം നിലനിർത്തണം.

ജനങ്ങൾക്ക് കടയിൽവന്ന്‌ സാധനം വാങ്ങാൻ ബുദ്ധിമുട്ട് നേരിട്ടാൽ വീടുകളിൽ എത്തിക്കണം. കച്ചവടക്കാർകൂടി ഉൾക്കൊള്ളുന്ന പ്രാദേശിക പൊതുസംവിധാനം ഇതിനായി ഒരുക്കണം.

ഓൺലൈൻ വഴിയോ വാട്‌സാപ്‌ വഴിയോ ഓർഡർ സ്വീകരിച്ച് വീടുകളിൽ സാധനം എത്തിക്കാൻ സംവിധാനം ഉണ്ടാക്കണം. ഡെലിവറിക്ക് പ്രത്യേകം ആളുകളെ നിയോഗിക്കണം. അയൽസംസ്ഥാനങ്ങളിൽനിന്ന് ചരക്കുലോറി വരുന്നതിനുള്ള തടസ്സം പരിഹരിക്കാൻ സർക്കാർ ഇടപെടും.

പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ കട നടത്തുന്നവരുടെ വാടക ഇളവിന്റെ കാര്യം സർക്കാർ ആലോചിക്കും. വ്യാപാരി സംഘടനകളുടെ കെട്ടിടങ്ങളാണെങ്കിൽ അത് സംഘടനകൾ പരിഗണിക്കണം.

അരി, പയർവർഗങ്ങൾ, പഞ്ചസാര, ഉപ്പ് മുതലായ അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കണം. മാസ്ക്, സാനിറ്റൈസർ എന്നിവയ്ക്ക് കേന്ദ്രസർക്കാർ നിശ്ചയിച്ച വിലയിൽ കൂടുതൽ ഈടാക്കരുത്‌. ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കുള്ള അവശ്യസാധനങ്ങളുടെ സ്റ്റോക്ക് വ്യാപാരികൾ ഉറപ്പാക്കണം.

നിർമാണപ്രവൃത്തികൾക്ക് തടസ്സമില്ല. എന്നാൽ, പൊതുവായ ക്രമീകരണങ്ങൾ ഇതിനും ബാധകമായിരിക്കും. അയൽസംസ്ഥാനങ്ങളിൽനിന്ന് ലോറി വരാൻ തടസ്സമുണ്ടായാൽ കേരളത്തിൽ മറ്റാവശ്യങ്ങൾക്ക് ഓടുന്ന ലോറികൾ ഉപയോഗിക്കാം. ഇതിന് സംഘടനകൾ മുൻകൈയെടുക്കണം.

അതിഥിത്തൊഴിലാളികൾക്ക് ആരോഗ്യസുരക്ഷയുള്ള താമസ കേന്ദ്രങ്ങളൊരുക്കണം. ട്രക്ക് ഡ്രൈവർമാർക്ക് താമസം, ആഹാരം മുതലായ അത്യാവശ്യകാര്യങ്ങൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മന്ത്രിമാരായ ഇ പി ജയരാജൻ, ഇ ചന്ദ്രശേഖരൻ, പി തിലോത്തമൻ എന്നിവരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും 14 ജില്ലകളിൽനിന്നുള്ള സംഘടനാ പ്രതിനിധികളും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here