കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്തും കര്‍ശന നിയന്ത്രണമാണ് ഇന്ന് മുതല്‍ നിലവില്‍ വരുന്നത്. മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക്ഡൗണ്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന നിയന്ത്രണങ്ങള്‍ ചുവടെ
■ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും തുറക്കും. മറ്റ് കടകൾ അടച്ചിടണം.
■ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ മാത്രമേ പ്രവർത്തിക്കാവൂ. (കാസർകോട് ജില്ലയിൽ ഇത് 11 മുതൽ അഞ്ചുവരെ)
■ റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കൽ അനുവദിക്കില്ല. ഹോം ഡെലിവറിമാത്രം.
■ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിക്കും കുടുംബത്തിനും ആവശ്യമാണെങ്കിൽ ഭക്ഷണം വീടുകളിൽ എത്തിക്കും.
■ തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കും
■ ബാറുകൾ അടച്ചിടും. ബെവ്‌കോ വിൽപ്പനശാലകളിൽ സമയം ക്രമീകരിക്കും. കൂടുതൽ സുരക്ഷാനടപടി സ്വീകരിക്കും.
■ കെഎസ്ആർടിസി, സ്വകാര്യ ബസ് എന്നിവ ഓടില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. ഓട്ടോ, ടാക്‌സി എന്നിവയിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കും
■ വിമാനത്തിൽ ആരെങ്കിലും വന്നാൽ നേരിട്ട് താൽക്കാലിക ഐസൊലേഷൻ സെന്ററുകളിൽ പാർപ്പിക്കും
■ ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കും 14 ദിവസം ക്വാറന്റൈൻ
■ അതിഥിത്തൊഴിലാളികൾക്ക് പ്രത്യേക ക്യാമ്പ് ആരംഭിക്കും. വൈദ്യപരിശോധന ഉറപ്പാക്കും. ഭക്ഷണവും എത്തിക്കും
■ ആളുകൾക്ക് പുറത്തിറങ്ങുന്നതിന് തടസ്സമില്ല. എന്നാൽ, ശാരീരിക അകലം ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണം
■ ആരാധനാലയങ്ങളിൽ ആളുകൾ വരുന്ന എല്ലാ ചടങ്ങുകളും നിർത്തിവയ്‌ക്കും. ആളുകൾ കൂടാത്ത സാധാരണ ചടങ്ങുകൾ നടത്താം
■ പെട്രോൾ, എൽപിജി വിതരണം ഉണ്ടാകും.
■ ആശുപത്രികൾ സാധാരണപോലെ പ്രവർത്തിക്കും.
■ ബാങ്കുകളുടെ പ്രവർത്തനം പകൽ രണ്ടുവരെ മാത്രമാകും.
■ സർക്കാർ ഓഫീസുകൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി നടത്തും. ജീവനക്കാരുടെ എണ്ണം കുറയ്‌ക്കും
■ കറൻസി നോട്ടും നാണയവും അണുവിമുക്തമാക്കാൻ ആർബിഐക്ക് മുഖ്യമന്ത്രി കത്തെഴുതും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here