കേരളത്തില്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പ്; പഞ്ചായത്തുകള്‍തോറും കമ്യൂണിറ്റി കിച്ചന്‍

തിരുവനന്തപുരം: രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തില്‍ ഒരാളും പട്ടിണി കിടക്കേണ്ടിവരില്ലെന്നും അതിനുള്ള എല്ലാ സംവിധാനവും സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളിലൂടെ ചെയ്യുമെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വീട്ടില്‍ കഴിയുന്നവര്‍ പട്ടിണി കിടക്കുന്ന സ്ഥിതി ഒഴിവാക്കും. ഭക്ഷണം തദേശസ്ഥാപനം ഉറപ്പാക്കണം. പഞ്ചായത്തുതോറും കമ്മ്യൂണിറ്റി കിച്ചന്‍ ഉണ്ടാക്കണം. പഞ്ചായത്തുകള്‍ കണക്ക് ശേഖരിക്കണം.

ഭക്ഷണം വേണ്ടവര്‍ക്ക് വിളിച്ചു പറയാന്‍ ഒരു ഫോണ് നമ്പര്‍ ഉണ്ടാക്കണം. വിതരണം ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പാക്കണം. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ശ്രദ്ധ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെതന്നെ അരിയും ഭക്ഷ്യവസ്തുക്കളും നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും ഓരോരുത്തര്‍ക്കും നല്‍കും. ഒരു കുടുംബവും പട്ടിണികിടക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് എന്നിവയില്‍ കണ്ടറിഞ്ഞുള്ള ഇടപെടലുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here