കേരളത്തില്‍ ആരും വിശന്നിരിക്കില്ല; വിശക്കുന്ന വയറുകള്‍ക്കായി കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു

വിശക്കുന്ന വയറുകള്‍ക്കായി തിരുവനന്തപുരത്തും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. തൈക്കാട് എല്‍പി സ്‌കൂളിലാണ് തിരുവനന്തപുരം കോര്‍പറേഷന്റെയും സ്‌കൂള്‍ അധികൃതരുടെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം തുടങ്ങിയത്.

സ്മാര്‍ട് ട്രിവാന്‍ഡ്രം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും കൗണ്‍സിലര്‍മാര്‍ തയാറാക്കി നല്‍ക്കുന്ന ആവശ്യക്കാരുടെ വിവരങ്ങളും അനുസരിച്ചാണ് ഭക്ഷണ വിതരണം.

സംസ്ഥാനം മുഴുവന്‍ അടച്ചതോടെ ഭക്ഷണമില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്കായി ഇവിടെ ഒരു അടുക്കള തുറന്നു. രൂചിയുള്ള ഭക്ഷണം തയാറായിക്കൊണ്ടിരിക്കുകയാണ്. ഒറ്റയ്ക്ക് കഴിയുന്നവര്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത വയോജനങ്ങള്‍ക്കും കോര്‍പ്പറേഷനില്‍ വിവരമറിയിക്കാം. വീടും സ്ഥലവും അനുബന്ധ വിവരങ്ങളും നല്‍കിയാല്‍ ഭക്ഷണം വീട്ടിലെത്തും.

ആവശ്യക്കാരുടെ വിവരങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലും തയാറാക്കും. കുടൂതല്‍ സ്ഥലങ്ങളിലേക്ക് പൊതു അടുക്കളകള്‍ ഒരുക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.

സ്മാര്‍ട് ട്രിവാന്‍ഡ്രം എന്ന മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയോ ഈ കാണുന്ന നമ്പറുകളില്‍ വിളിച്ചോ ഭക്ഷണം ആവശ്യപ്പെടാം. ഭക്ഷണ വീടുകളിലെത്തിക്കാന്‍ വോളന്റിയര്‍മാരുണ്ട്. സാനിറ്റെസറും മാസ്‌ക്കും അടക്കം മുന്‍കരുതലോടെയാകും ഭക്ഷണവിതരണം.

ഭക്ഷണത്തിനായി ബന്ധപ്പെടാം

1. സ്മാര്‍ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്ലിക്കേഷന്‍
2. www.covid19tvm.com
3. ഫോണ്‍ നമ്പര്‍: 9496434448, 9496434449, 9496434450

ആരും പട്ടിണി കിടക്കാതിരിക്കാന്‍; സജീവമായി സാമൂഹിക അടുക്കളകള്‍; മലപ്പുറത്ത് 104 കേന്ദ്രങ്ങളില്‍

കോവിഡ് 19 വ്യാപനം തടയാന്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടാതിരിക്കാന്‍ മലപ്പുറം ജില്ലയില്‍ സാമൂഹിക അടുക്കളകള്‍ (കമ്മ്യൂണിറ്റി കിച്ചന്‍) സജീവമായി.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ 104 കേന്ദ്രങ്ങളിലാണ് സാമൂഹിക അടുക്കളകള്‍ തുറന്നത്. കണ്‍ട്രോള്‍ റൂം, കലക്ടറേറ്റ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, അവശ്യസേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ പഞ്ചായത്ത് തലങ്ങള്‍ക്കൊപ്പം ജില്ലാ തലത്തിലും സാമൂഹിക അടുക്കള സജ്ജമായി. ഇതിന് പുറമെ ഐസൊലേഷന്‍ വാര്‍ഡുകളുള്ള കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് ഹൗസ്, സമീപത്തെ സ്വകാര്യ ഹോട്ടല്‍ എന്നിവിടങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സാമൂഹിക അടുക്കളകള്‍ ഒരുക്കിയിട്ടുണ്ട്.

നിലമ്പൂര്‍, കോട്ടക്കല്‍ നഗരസഭാപരിധിയില്‍ വിപുലമായ സംവിധാനം ഉടന്‍ തുടങ്ങും. ചോറ്, സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നീ വിഭവങ്ങള്‍ 20 രൂപയുടെ ഭക്ഷണപൊതിയിലുണ്ടാകും.

ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് മാത്രം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭക്ഷണപൊതികള്‍ നേരിട്ടെത്തിക്കും. മറ്റ് ഓഫീസുകളിലുള്ളവര്‍ക്ക് സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ കുടുംബശ്രീ ഓഫീസിലെത്തി ഭക്ഷണപൊതി കൈപ്പറ്റാം.

ഐസലോഷേന്‍ വാര്‍ഡുകളില്‍ നാല് നേരവും പോഷക സമൃദ്ധമായ ഭക്ഷണ വിഭവങ്ങളാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത്, നഗരസഭാ തലത്തിലുള്ള സാമൂഹിക അടുക്കളകളില്‍ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങള്‍ ട്രോമ കെയര്‍ അടക്കമുള്ള സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ മുഖേനയാണ് ആവശ്യക്കാരിലേക്കെത്തിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത പറഞ്ഞു.

ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനപരിധികളിലും ജനകീയമായി ധനസമാഹരണം നടത്തിയും അതിഥി തൊഴിലാളികള്‍ക്കും വയോധികര്‍ക്കും ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും സാമ്പത്തികമായി അവശത അനുഭവിക്കുന്നവര്‍ക്കും ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

വേങ്ങരയില്‍ കഴിഞ്ഞ ദിവസം സാമൂഹിക അടുക്കള മുഖേന നാനൂറ് പേര്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കിയതായി അധികൃതര്‍ പറഞ്ഞു. എല്ലായിടങ്ങളിലും ഭക്ഷണം പാകം ചെയ്യാന്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കൂടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here