കൊല്ലം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചതിന് ശേഷമുള്ള തുടര്‍നടപടികള്‍

കോവിഡ് സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശി എത്തിയ ഇ കെ 522 എമറൈറ്റ്സ് ഫ്ലൈറ്റിലെ സഹയാത്രികരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തിരുവനന്തപുരം ഡി എം ഒയ്ക്ക് നിര്‍ദേശം നല്‍കി. ഇയാളുമായി ബന്ധപ്പെട്ട ഹൈറിസ്‌ക് കോണ്‍ടാക്റ്റില്‍ ഉള്ളവരുടെ സാമ്പിളുകള്‍ ശേഖരിച്ചു.

സഹയാത്രികരായ കൊല്ലം ജില്ലക്കാരുടെ സാമ്പിളുകള്‍ ശേഖരിച്ചത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലുമായാണ്. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു.

ഇദ്ദേഹം ചികിത്സതേടിയ എല്ലാ ആശുപത്രികളിലും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രോട്ടോകോള്‍ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചു. പി എച്ച് സി തൃക്കരുവയിലേക്ക് രോഗിയെ കൊണ്ടുപോയ ആംബുലന്‍സ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി. രോഗിയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആശുപത്രിയും പൂര്‍ണമായും അണുവിമുക്തമാക്കി. പകരം ജീവനക്കാരെ നിയോഗിച്ച് പി എച്ച് സി പ്രവര്‍ത്തനക്ഷമമാക്കി. ചിന്നക്കട ദേവി ക്ലിനിക്ക് അടച്ചു. ക്ലിനിക്കില്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ ജീവനക്കാരെയും ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

ക്ലിനിക്കില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. ഫയര്‍ഫോഴ്സ് സംവിധാനം ഉപയോഗിച്ച് ക്ലിനിക് അണുവിമുക്തമാക്കി. ദേവിക്ലിനിക്കിന് സമാന്തര ടീം ഉള്ളതിനാല്‍ ഹോസ്പിറ്റല്‍ കണ്ടെയ്ന്‍മെന്റ് പ്രൊസീജ്വര്‍ അനുസരിച്ച് അണുനശീകരണം നടത്തി ആശുപത്രി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കും. സമാന്തര ടീം അംഗങ്ങളുടെ നിജസ്ഥിതി റിപ്പോര്‍ട്ടിന് അവരുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഫോളോ അപ് ചെയ്ത് സ്ഥിരീകരിച്ചതിന് ശേഷമേ ആശുപത്രി പ്രവര്‍ത്തിക്കുകയുള്ളു.

ഇദ്ദേഹം ചെക്കപ്പിനായി പോയ പി എന്‍ എന്‍ ഹോസ്പിറ്റലും അടച്ച് പൂട്ടി. ഇവിടെയുണ്ടായിരുന്ന എല്ലാ സ്റ്റാഫിനെയും ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്സ് സംവിധാനം ഉപയോഗിച്ച് ആശുപത്രി അണുവിമുക്തമാക്കി. ജീവനക്കാരുടെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമേ ആശുപത്രി തുറന്ന് പ്രവര്‍ത്തിക്കുയുള്ളൂ.

അവിടെയും ഹോസ്പിറ്റല്‍ കണ്ടെയ്ന്‍മെന്റ് പ്രൊസീജ്വര്‍ അനുസരിച്ച് അണുനശീകരണം നടത്തിയതിന് ശേഷമേ ആശുപത്രി വീണ്ടും തുറക്കുകയുള്ളൂ. ദേവി ക്ലിനിക്കിലും പി എന്‍ എന്‍ ആശുപത്രിയിലും ഉണ്ടായിരുന്ന മുഴുവന്‍ രോഗികളെയും മറ്റ് ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. ഇവരെ പ്രത്യേകം മുറികളില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ച് പരിചരിക്കും.

രോഗി തൃക്കരുവ പി എച്ച് സിയിലേക്ക് സഞ്ചരിച്ച ഓട്ടോ ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്രൈവറോടും കുടുംബാംഗങ്ങളോടും ഗൃഹനരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ദേവി ക്ലിനിക്കില്‍ പോയതിന് ശേഷം തിരികെ വരുമ്പോള്‍ ചായകുടിച്ച ആലപ്പാട് ഹോട്ടല്‍ അടച്ചിരിക്കുകയാണ്. പൊലീസ് സഹയത്തോടെ ഉടമയെയും ആ സമയത്ത് അവിടെ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളെയും കണ്ടെത്തി ഗൃഹനിരീക്ഷണത്തില്‍വച്ചു.

ലഭ്യമാകാനുള്ള യാത്രാ വിവരങ്ങള്‍

ഈ മാസം 18 ന് രാവിലെ 4.45 ന് തമ്പാനൂരില്‍ നിന്നും പുറപ്പെട്ട് കൊല്ലത്തെത്തിയ കെ എസ് ആര്‍ ടി സി ബസ്സിന്റെ വിവരങ്ങള്‍ ലഭ്യമയിട്ടില്ല. ഡ്രൈവര്‍, കണ്ടക് ടര്‍, സഹയാത്രികര്‍ എന്നിവരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമാകേണ്ടതുണ്ട്. കൊല്ലം വേളാങ്കണ്ണി പള്ളിക്ക് സമീപം രാവിലെ 6.30 ന് ബസ് ഇറങ്ങിയ ശേഷം യാത്ര ചെയ്ത ഓട്ടോയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഡ്രൈവര്‍, ഡ്രൈവര്‍ ഇടപെട്ട ആളുകള്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടില്ല. 19 ന് രാവിലെ 8.45 ന് ദേവി ക്ലിനിക്കിലേക്കും 11.20 ന് തിരികെയും യാത്ര ചെയ്ത ഓട്ടോയെ സംബന്ധിച്ച വിവരങ്ങളും ലഭിച്ചിട്ടില്ല.

തീരുമാനങ്ങള്‍

കോവിഡ് പൊസിറ്റീവ് രോഗിയുമായി ബന്ധപ്പെട്ട പ്രാഥമിക കോണ്ടാക്ട് , സെക്കന്ററി കോണ്ടാക്ട് എന്നിവ തിട്ടപ്പെടുത്തുകയും പേഷ്യന്റ് ഇന്റര്‍വ്യൂ നടത്തുകയും ചെയ്യും. ഹൈറിസ്‌ക് ഗ്രൂപ്പിലുള്ള രോഗിയുമായി നേരിട്ട് ബന്ധപ്പെട്ട ആശുപത്രി ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ , രോഗിയുടെ സ്രവങ്ങള്‍, തുണികള്‍ തുടങ്ങിയ കൈകാര്യം ചെയ്ത ബന്ധുക്കള്‍, വിമാനത്തില്‍ മൂന്ന് സീറ്റ് മുന്‍പിലും പിന്നിലുമായി യാത്രചെയ്തവര്‍ എന്നിവര്‍ 28 ദിവസവും ലോ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട മറ്റുള്ളവര്‍ 14 ദിവസവും ഗൃഹനിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ്, മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ്, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് എന്നീ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗങ്ങള്‍ നേതൃത്വം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News