യുവതിയെ മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കി കൊന്ന് കെട്ടിത്തൂക്കി; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെ മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കി കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. പോത്തന്‍കോട് നന്നാട്ടുകാവില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന വാമനപുരം സ്വദേശി ആദര്‍ശ് ആണ് അറസ്റ്റിലായത്. വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം

ഈ മാസം 24നാണ് രാഗോന്ദുവിനെ വീട്ടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയാണെന്നു കരുതിയെങ്കിലും ഭര്‍ത്താവ് ആദര്‍ശിന്റെ മൊഴിയിലെ വൈരുദ്ധ്യവും ഫാനില്‍ കെട്ടിയിരുന്ന മുണ്ടിന്റെ രീതിയും കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് പോലീസിനെ എത്തിച്ചു. ശരീരത്തിലെ മുറിവുകളും കൊലപാതകമാണെന്ന സംശയത്തിന് കാരണവുമായി.

ഈമാസം 23 രാത്രി വീട്ടിലിരുന്ന് ആദര്‍ശ് മദ്യപിച്ചിരുന്നു. ഇതിനെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുമ്പ് വടി കൊണ്ട് ആദര്‍ശ് രാഗേന്ദുവിനെ അടിച്ചു. രാഗേന്ദുവിന്റെ നിലവിളി പുറത്തു കേള്‍ക്കാതിരിക്കാനായി വായ പൊത്തിപ്പിടിച്ച ആദര്‍ശ് തുടര്‍ന്ന് ബലമായി വായ തുറന്ന് മദ്യം ഒഴിച്ചു കൊടുത്തു.

അബോധാവസ്ഥയിലാക്കിയതിന് ശേഷം രാഗേന്ദുവിനെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ജനുവരി 13നാണ് ഇരുവരും വിവാഹം കഴിച്ചത്. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here