അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന: കൊല്ലം കളക്ടര്‍

കൊല്ലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണനും റീഹാബിലിറ്റി സെന്ററുകള്‍ സന്ദര്‍ശിച്ചു.

കൊല്ലം ലാല്‍ ബഹാദുര്‍ സ്റ്റേഡിയം, പറക്കുളം, ഉമയനല്ലൂര്‍ മേഖലകള്‍ എന്നിവിടങ്ങളിലെ അതിഥി തൊഴിലാളി ക്യാമ്പുകളിലായിരുന്നു സന്ദര്‍ശനം. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുകയായിരുന്നു ജില്ലാ ഭരണകൂടം.

അതിഥി തൊഴിലാളികള്‍ക്ക് എവിടെയെങ്കിലും ഭക്ഷണം ലഭിക്കാത്തത് സംബന്ധിച്ച പരാതിയുണ്ടായാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ വഴിയും മറ്റും സമൂഹ അടുക്കള വഴി പാചകം ചെയ്ത ഭക്ഷണമോ അല്ലെങ്കില്‍ ആവശ്യമായ ധാന്യങ്ങളും പച്ചകറികളുമോ വിതരണം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഇവരെ വിവിധ തൊഴിലുകള്‍ക്കെത്തിച്ച കോണ്‍ട്രാക്ടര്‍മാര്‍ കൂലിയും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം. തൊഴിലാളികളുടെ താമസ സ്ഥലങ്ങളുടെ ഉടമസ്ഥരും ഉത്തരവാദിത്വത്തോടെയുള്ള സമീപനം സ്വീകരിക്കണം. ലോക്ക് ഡൗണ്‍ കാലയളവില്‍ അതിഥി തൊഴിലാളികള്‍ മുറികളില്‍ തന്നെ തുടരണം.

ഇതിന് ലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍മാര്‍ക്കും താമസ സ്ഥല ഉടമകള്‍ക്കു മെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ മുന്നറിയിപ്പു നല്‍കി.

സാഹചര്യങ്ങള്‍ മാറുന്ന മുറയ്ക്ക് തൊഴിലാളികള്‍ക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോകുന്നതിന് അനുമതി നല്‍കും. അതു വരെ സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിച്ച് അവരവരുടെ ക്യാമ്പുകളില്‍ തുടരണമെന്ന് കലക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here