അതിഥി തൊഴിലാളികളെ ഇറക്കിവിടാന്‍ ശ്രമിച്ചപ്പോള്‍ ഇടപെട്ടത് സിഐടിയു നേതാവ്; സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണം: മുഹമ്മദ് മുഹ്‌സിന്‍

പട്ടാമ്പി: പട്ടാമ്പിയിലെ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് ‘സിഐടിയു നേതാവിനെതിരെ കേസെടുത്തു’ എന്ന തലക്കെട്ടുമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം തികച്ചും രാഷ്ട്രീയപ്രേരിതവും വാസ്തവവിരുദ്ധമാണെന്ന് മുഹമ്മദ് മുഹസിന്‍ എംഎല്‍എ.

ഭക്ഷണം ലഭ്യമാക്കേണ്ട എല്ലാവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കമ്മ്യൂണിറ്റി കിച്ചന്‍ തുറന്നു ഭക്ഷണം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

അതിനെ തുടര്‍ന്നു പട്ടാമ്പി മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. എന്നാല്‍ പട്ടാമ്പി നഗരസഭ പരിധിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ എന്നെയും തഹസില്‍ദാറെയും അറിയിച്ചു.

ഈയൊരു സാഹചര്യത്തില്‍ പെട്ടെന്ന് അവരുടെ ഭക്ഷണ കാര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക്, അവര്‍ താമസിക്കുന്ന സ്ഥാപനത്തിന്റെ ഉടമകള്‍ക്കും നിര്‍ദ്ദേശം നല്‍കി.

പക്ഷേ ഇവരില്‍ പലരും അവരെ ഇറക്കിവിടാന്‍ വരെ ശ്രമിക്കുന്നു എന്ന വിവരം അറിയാന്‍ കഴിഞ്ഞു. അതിഥി തൊഴിലാളികള്‍ പട്ടിണി കിടക്കാതിരിക്കാന്‍ നഗരസഭയുമായി അടിയന്തരമായി ഭക്ഷണം ലഭ്യമാക്കണമെന്നും, അവരുടെ പ്രശ്‌നങ്ങള്‍ കൃത്യമായി ഞാനടക്കമുള്ള ജനപ്രതിനിധികളും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും അറിയിക്കുകയും യഥാര്‍ത്ഥത്തില്‍ ചെയ്തത് സക്കീറാണ്.

ഈ വിഷയത്തില്‍ നേരിട്ടിടപെട്ട് വേണ്ട ഉടന്‍ പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്നെ വിളിച്ചു പറയുകയുമുണ്ടായി.

അവര്‍ക്ക് നഗരസഭ ഭക്ഷണം നല്‍കുന്നില്ലെങ്കില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴി അത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു വരുമ്പോഴാണ് മറ്റാരുടെയോ സ്വാധീനത്തില്‍ കെട്ടിട ഉടമകളില്‍ ചിലര്‍ ഇവരെ ഇറക്കി വിടുമെന്ന രീതിയില്‍ പെരുമാറിയത്.

ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍, അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയാനും അവരുമായി ബന്ധമുള്ള ആള്‍ എന്ന നിലയ്ക്ക് സക്കീറിനെ ചുമതലപ്പെടുത്തി. ഞാനും സബ് കലക്ടറും ജില്ലാ ലേബര്‍ ഓഫീസറും തഹസില്‍ദാറും അടങ്ങുന്നവര്‍ അവിടെ സന്ദര്‍ശിക്കുകയും ഈ പ്രശ്‌നങ്ങള്‍ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തതാണ്.

അവര്‍ക്ക് അവരുടേതായ ഭക്ഷണം കഴിക്കാന്‍ വേണ്ട സാധനങ്ങള്‍ സിവില്‍ സപ്ലൈസ് വഴി ലഭ്യമാക്കുകയും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കിറ്റുകളായി വിതരണം ചെയ്യുകയും ചെയ്തു.

കലക്ടര്‍ ഇന്നുതന്നെ10 ലക്ഷം രൂപ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറുകയും ചെയ്തു. ഇവരെ ഇറക്കി വിടാന്‍ ശ്രമിച്ച ആറുപേര്‍ക്കെതിരെ എതിരെ പട്ടാമ്പിയില്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍ അതൊരു വാര്‍ത്തയിലും കാണുന്നില്ല.

നഗരസഭാ ചെയര്‍മാന്‍ നല്‍കിയ പരാതിയിലാണ് സക്കീറിനെതിരെ കേസെടുത്തത്. സര്‍ക്കാറിനെതിരെ അതിഥി തൊഴിലാളികളെ സക്കീറാണ് പുറത്തിറക്കിയത് എന്ന രീതിയില്‍ അദ്ദേഹം നല്‍കിയ പരാതി പോലീസ് സ്വീകരിച്ചു എന്നതിനപ്പുറത്ത് വിശദമായ അന്വേഷണം ഒന്നും നടത്തുന്നതിനു മുമ്പ് സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തുന്നത് കുറച്ചുദിവസമായി പ്രതിപക്ഷത്തുള്ള ചില പ്രത്യേക വ്യക്തികളുടെ അസുഖത്തിന്റെ ഭാഗമാണ്.

ചില ആളുകളുടെ അജണ്ട പ്രകാരം അതിഥി തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങാതിരിക്കാന്‍ കാരണം സക്കീര്‍ അടക്കമുള്ള വ്യക്തികളുടെയും കളക്ടര്‍ അടക്കമുള്ള ജില്ലാ ഭരണകൂടത്തിനറെയും കൃത്യമായ ഇടപെടല്‍ മൂലമാണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ പലരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെങ്കിലും ഇപ്പോള്‍ അത്തരത്തില്‍ ആരോപണ-പ്രത്യാരോപണത്തിന്റെ സമയം അല്ല എന്നതുകൊണ്ടാണ് അവഗണിക്കുന്നത്. അത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാതെ ഇരിക്കുന്നത് ഒരു ദൗര്‍ബല്യമായി കാണരുത്.

നല്ലത് ചെയ്യുന്നവരെ വേട്ടയാടുന്നത് ഈ സമയത്തെങ്കിലും നിര്‍ത്തണമെന്നും മുഹസീന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News