അവശ്യ മരുന്നുകള്‍ വിതരണം ചെയ്യാന്‍ കേരളാ പൊലീസിന്റെ പ്രത്യേക സംവിധാനം

തിരുവനന്തപുരം: ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കാവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിനു വേണ്ടി പൊലീസ് സംവിധാനം ഒരുക്കി. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പൊലീസിനെ ബന്ധപ്പെടാം.

രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും പൊലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പൊലീസ് ശേഖരിച്ച ശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും.

പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നോഡല്‍ ഓഫീസര്‍ നല്‍കും.

ഇതിനായി ഹൈവേ പട്രോള്‍ വാഹനങ്ങളുള്‍പ്പെടെ തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജും, കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകളും മരുന്നുകള്‍ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.

ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുകയും ചെയ്യാം.

ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പൊലീസ് വഴി നല്‍കേണ്ട ചുമതല അതത് ജില്ലാ പൊലീസ് മേധാവിമാരെ ഏല്‍പ്പിച്ചുവെന്നും മരുന്നുകള്‍ മാറിപ്പോകാതിരിക്കാനും കൃത്യമായ മേല്‍വിലാസത്തില്‍ത്തന്നെ എത്തിച്ചുനല്‍കാനും അതീവശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദേശം പൊലീസിനു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here