തൊഴിലാളികള്‍ക്ക് താങ്ങായി കേരളം; വിവിധ മേഖലകളിലെ തൊഴിലാളികൾക്ക്‌ ക്ഷേമനിധി വഴി സഹായം

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ വഴി നല്‍കുന്ന സഹായങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയത്.

വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള സാമ്പത്തിക സഹായങ്ങള്‍:-

അബ്‌കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് – ലോക്ക്ഡൗണ്‍ കാരണം അടച്ച ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം, 10000 രൂപ പലിശരഹിത വായ്പ.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- സ്‌റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ്, ബസ് തൊഴിലാളികള്‍ എന്നിവര്‍ക്ക് 5000 രൂപ. ഗുഡ്‌സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക്-3500 ടാക്‌സി തൊഴിലാളികള്‍ക്ക് 2500 രൂപ, ഓട്ടോറിക്ഷ ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപയുടെയും ധനസഹായം. 9,54,242 തൊഴിലാളികളാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- പലിശരഹിത വായ്പയായി പതിനായിരം രൂപയും ലോക്ക്ഡൗണ്‍ നീണ്ടുപോയാല്‍ അയ്യായിരം രൂപ കൂടി പ്രത്യേക വായ്‌പയും.

ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാന്‍സായി അനുവദിക്കും. ഏപ്രില്‍ 14 നുള്ളില്‍ ബോണസ് ഇനത്തില്‍ ആകെ 30 കോടി രൂപ വിതരണം ചെയ്യും. 2,43,504 തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും.

കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ആശുപത്രി, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നിവടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ആയിരം രൂപ ആശ്വാസധനസഹായം. സജീവ അംഗങ്ങള്‍ കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ പതിനായിരം രൂപ ധനസഹായം. കൊറോണ സംശയിച്ച് ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 5000 രൂപ സഹായം.

കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവരും 2018 ലെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടത്തിയവരുമായ എല്ലാവര്‍ക്കും ആയിരം രൂപ സഹായം. 15 ലക്ഷം തൊഴിലാളികള്‍ക്ക് പ്രയോജനം.

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തര സഹായം. ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് ആയിരം രൂപ.

കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- ഒരു തൊഴിലാളിക്ക് 750 രൂപ വീതം സഹായധനം.

ബീഡി, ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്‌കീമില്‍ ആകെ രണ്ട് കോടി രൂപ.

പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ വായ്പാ തിരിച്ചടവിന് മൂന്ന് മാസം മൊറോട്ടോറിയം ഏര്‍പ്പെടുത്തി. മുടങ്ങിയ വായ്പാ തിരിച്ചടവിന് അധിക ചാര്‍ജും ഒഴിവാക്കി.

ആശ്വാസ പദ്ധതി നടപ്പാക്കുന്നതിന് സാമ്പത്തികശേഷി കുറഞ്ഞ വിവിധ ബോര്‍ഡുകള്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത്തരം നിര്‍ദേശങ്ങളെല്ലാം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News