രാജ്യത്ത് കൊറോണ ബാധിതര്‍ 2500 കടന്നു; 24 മണിക്കൂറിനിടെ 478 രോഗബാധിതര്‍, മരണം 72

ദില്ലി: രാജ്യത്ത് കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,567 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ മരിച്ചവരുടെ എണ്ണം 72 ആണ്. ചികിത്സയിലുള്ളത് 2322 പേരാണ്. 162 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ വര്‍ധനയാണിത്.

രാജ്യത്ത് സ്ഥിരീകരിച്ച 950 ഓളം കേസുകള്‍ക്ക് നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടുദിവസമായി സ്ഥിരീകരിച്ച 647 കേസുകളും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരുടേതാണ്.

കേരളത്തില്‍ വെള്ളിയാഴ്ച ഒമ്പതുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസര്‍കോട് സ്വദേശികളായ ഏഴുപേര്‍ക്കും തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിവന്നതിനു ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.

ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം 1117882 ആയി. 59203 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 209,981 പേര്‍ രോഗമുക്തി തേടി. നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ളത് അമേരിക്കയിലാണ്. 2,45,573 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. 6,058 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

കൊറോണ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കു പിന്നില്‍ സ്പെയിനാണ്. 1,17,710 പേര്‍ക്കാണ് സ്പെയിനില്‍ കൊറോണ സ്ഥിരീകരിച്ചത്. 10,935 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ഇറ്റലിയില്‍ 1,15,242 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 13,915 പേരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here