രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് റദ്ദ് ചെയ്യാന്‍ തീരുമാനം; വികസന പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുമെന്ന് പ്രതിപക്ഷ എംപിമാര്‍; പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളവും വെട്ടിക്കുറയ്ക്കും

ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് റദ്ദ് ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗ തീരുമാനം.

2020-2021, 2021-2022 വര്‍ഷങ്ങളിലെ എംപി വികസന ഫണ്ടാണ് വേണ്ടെന്ന് വയ്ക്കുന്നത്. എംപി ഫണ്ട് ഇല്ലാതാക്കുന്നത് വികസന പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുമെന്ന് പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളവും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു.

30 ശതമാനം ശമ്പളമാണ് വര്‍ഷത്തേക്ക് വെട്ടിക്കുറയ്ക്കുന്നത്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സംസ്ഥാന ഗവര്‍ണര്‍മാരും 30 ശതമാനം ശമ്പളവും സംഭാവന നല്‍കും.

1954ലെ അലവന്‍സ് ആന്‍ഡ് പെന്‍ഷന്‍ ഓഫ് മെബര്‍ ഓഫ് പാര്‍ലമെന്റ് ആക്ട് ഭേദഗതി ചെയ്താണ് എം.പിമാരുടെ ശബളം ഒരു വര്‍ഷത്തേയ്ക്ക് 30 ശതമാനം വെട്ടിക്കുറയ്ക്കുന്നത്. ഇതിനായി ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഓര്‍ഡിനന്‍സ് പുറത്തിറക്കി.

ഇങ്ങനെ ഒരു വര്‍ഷം എഴുപത് കോടി സമാഹരിക്കാനാവും. ഇത് കൂടാതെ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തെ എം.പി വികസന ഫണ്ടും നിറുത്തലാക്കി. നടപ്പ് സാമ്പത്തിക വര്‍ഷമായ 2020-21, 2021-22 വര്‍ഷത്തെ ഫണ്ടാണ് പൂര്‍ണ്ണമായും നിറുത്തലാക്കുന്നത്. ഇതിലൂടെ 7900 കോടി രൂപ കോവിഡ് പ്രതിരോധത്തിനായി മാറ്റാനാകുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ശമ്പളത്തിലെ മുപ്പത് ശതമാനം കോവിഡ് പ്രതിരോധത്തിനായി മാറ്റുന്നതിനെ എം.പിമാര്‍ സ്വാഗതം ചെയ്തു.

പക്ഷെ എം.പിഫണ്ട് നിറുത്തലാക്കുന്നതിനെ കക്ഷി ഭേദമന്യേ എംപിമാര്‍ എതിര്‍ക്കുന്നു. രാജ്യസഭ എം.പി ബിനോയ് വിശ്വം ഇതിനെതിരെ സ്പീക്കര്‍ക്ക് കത്ത് നല്‍കി. എം.പി ഫണ്ടില്‍ നിന്നും ആരംഭിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുമെന്ന് ആരിഫ് എം.പി വിമര്‍ശിച്ചു.

ഫണ്ട് പൂര്‍ണ്ണമായും കോവിഡ് പ്രതിരോധത്തിനായി മാത്രമേ ഉപയോഗിക്കാനാവൂ എന്ന നിബന്ധന വയ്ക്കുന്നതിന് പകരം ഫണ്ട് നിറുത്തലാക്കുന്നതിനെ അനുകൂലിക്കാനാവില്ലെന്ന് എ.കെ.ആന്റണി പ്രതികരിച്ചു.

പ്രാദേശിക വികസന പദ്ധതികള്‍, സ്‌കൂള്‍, ആശുപത്രി വികസനം തുടങ്ങിയവയ്ക്ക് പുറമെ കോവിഡ് പ്രതിരോധത്തിനായും വിവിധ എം.പിമാര്‍ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. അതെല്ലാം പുതിയ ഉത്തരവ് വന്നതോടെ ഇല്ലാതായി.

വികസന ഫണ്ട് നിറുത്തലാക്കുന്നതിലൂടെ സമാഹരിക്കുന്ന തുക എങ്ങനെ വിനിയോഗിക്കും എന്നതിനെക്കുറിച്ച് മാര്‍ഗ നിര്‍ദേശം ഇല്ലാത്തതും ആശങ്കയുണ്ടാക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here