സംയുക്ത പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിച്ചത് സങ്കുചിതവും അപക്വവുമായ നിലപാട്: കോടിയേരി ബാലകൃഷ്ണന്‍

കോൺഗ്രസ് നേതാക്കൾ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സങ്കുചിത രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനവും അപക്വവുമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

നാട് ഒറ്റക്കെട്ടായി മഹാമാരിയെ നേരിടുന്ന സന്ദർഭത്തിൽ ആ ഐക്യത്തെ തകർക്കാനുള്ള വൃഥാ മോഹം കേരളീയ സമൂഹം തിരിച്ചറിയും.

കോവിഡിനെ നേരിടുന്ന കാര്യത്തിൽ ലോകത്തിന്റെ തന്നെ അഭിനന്ദനത്തിന് അർഹമായ പ്രവർത്തനമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ നടത്തുന്നത്. കേരളത്തോടൊപ്പം തന്നെ കോവിഡ് റിപ്പോർട്ട് ചെയ്ത വികസിത രാജ്യങ്ങളിൽ അനിയന്ത്രിതമായ രീതിയിൽ മരണനിരക്ക് ഉയർന്നപ്പോൾ ഇവിടെ രോഗവ്യാപനം പിടിച്ചു നിർത്താൻ കഴിഞ്ഞത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

രാജ്യത്ത് ആദ്യമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതും ലോക്ക് ഡൗൺ ഏർപ്പെടുത്തിയതും കേരളമാണ്. ഒരാളും പട്ടിണി കിടക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാർ തെരുവു നായ്ക്കൾക്കും കുരങ്ങൻമാർക്കും വരെ ഭക്ഷണം ഉറപ്പു വരുത്തി. ഇതിന്റെയെല്ലാം ഭാഗമായി കക്ഷിരാഷ്ട്രീയത്തിന് അതീതമായി വലിയ പിന്തുണയാണ് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുള്ളത്.

സുപ്രീം കോടതി തന്നെ പല ഘട്ടങ്ങളിലും കേരളത്തിലെ സർക്കാർ നടപടികളെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. ഈ സ്വീകാര്യതയിൽ പരിഭ്രാന്തിപൂണ്ട പ്രതിപക്ഷത്തിന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ ജനങ്ങൾ പുച്ഛിച്ച് തള്ളും.

കേരളത്തിന് കേന്ദ്രം എല്ലാ സഹായവും നൽകിയെന്ന മട്ടിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ബി ജെ പി നേതാവിന്റെതു പോലെയായി. കോൺഗ്രസ് ബി ജെ പി സംയുക്ത പത്ര സമ്മേളനം എന്നു പറയുന്നതായിരുന്നു നല്ലത്.

നിരവധി മനുഷ്യ ജീവൻ നഷ്ടപ്പെടുത്തിയ കർണ്ണാടകത്തിലെ ബി ജെ പി സർക്കാരിന്റെ മനുഷ്യത്വ രഹിതമായ നടപടിയെ അപലപിക്കാൻ പോലും പത്രസമ്മേളനത്തിൽ തയ്യാറായില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക സഹായം നൽകാത്ത കേന്ദ്ര സർക്കാർ സമീപനത്തെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിമർശിക്കുമ്പോൾ ചെന്നിത്തല സ്വീകരിക്കുന്ന നിലപാട് പരിശോധിക്കപ്പെടേണ്ടതാണ്.

മഹാരാഷ്ട്രയിലെ കോൺഗ്രസ് മുന്നണി സർക്കാർ 25000 കോടി രൂപയുടെ കോ വിഡ് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമ്പോഴാണ് ചെന്നിത്തല ഈ സമീപനം സ്വീകരിക്കുന്നത്. സാമ്പത്തികമായി നാട് തകർന്നു പോകണമെന്ന ഇടുങ്ങിയ ചിന്തയാണ് സാലറി ചലഞ്ചിനെ എതിർക്കുന്നതിലുള്ളത്.

സംസ്ഥാന സർക്കാർ ഒന്നും തന്നെ ചെയ്തില്ലെന്ന ചെന്നിത്തലയുടെ പരാമർശം പരിഹാസ്യമായി. അദ്ദേഹത്തിന്റെ പാർടി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന കാര്യങ്ങൾ ചെന്നിത്തല വിശദീകരിച്ചാൽ നന്നായിരുന്നു. ഇന്ത്യയിൽ കേരളം പോലെ സമഗ്രമായ പാക്കേജ് നടപ്പിലാക്കിയ മറ്റൊരു സംസ്ഥാനവും ഇല്ലെന്ന് രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിച്ച കാര്യമാണ്.

കേരളം അടച്ചിടരുതെന്നും അമേരിക്കൻ മാതൃകയാണ് പിന്തുടരേണ്ടതെന്നും നിയമസഭയിൽ സർക്കാരിനെ ഉപദേശിച്ചതും ഈ പ്രതിപക്ഷ നേതാവ് തന്നെയാണല്ലോ. ആ ഉപദേശം സ്വീകരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയെന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ഇത്രയും അപക്വമായി പ്രശ്നങ്ങളെ സമീപിക്കുന്ന പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും.

കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം ശരിയായ സമിപനം സ്വീകരിക്കുന്നതും മൂവർ സംഘത്തെ അസ്ഥമാക്കുന്നുണ്ടാകും, സുതാര്യമായി പ്രവർത്തിക്കുന്ന കേരളമുഖ്യമന്ത്രിയെ പ്രധാനമന്ത്രി മാതൃകയാക്കണമെന്ന ശശി തരൂരിന്റെ അഭിപ്രായം പ്രസക്തമാണ്.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി മഹാമാരിയെ നേരിടുന്നതിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സർക്കാർ ഇത്തരം ജൽപ്പനങ്ങളെ അവഗണിച്ച് തങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തിയോടെ മുമ്പോട്ട് കൊണ്ടു പോകണമെന്ന് അഭ്യർത്ഥിക്കുന്നു.

നാട് നേരിടുന്ന വെല്ലുവിളിയുടെ ആഴം മനസിലാക്കി സങ്കുചിത രാഷ്ട്രീയ സമീപനം ഉപേക്ഷിച്ച് ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന്റെ ചുമതല തിരിച്ചറിയാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here