കൊറോണ ചികിത്സ രംഗത്ത് തിളങ്ങി കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

കണ്ണൂര്‍: കൊറോണ ചികിത്സ രംഗത്ത് തിളങ്ങി കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്.ഒരു ഗര്‍ഭിണി ഉള്‍പ്പെടെ എട്ട് പേര്‍ രോഗം ബേധമായി ആശുപത്രി വിട്ടു. ദിവസവും ആയിരത്തിലധികം പേര്‍ക്ക് ഭക്ഷണം നല്‍കുന്ന കമ്മ്യൂണിറ്റി കിച്ചനും മെഡിക്കല്‍ കോളേജ് ക്യാംപസില്‍ പ്രവര്‍ത്തിക്കുന്നു.

കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ള കാസര്‍കോടും കണ്ണൂരും ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് കണ്ണൂര്‍ പരിയാരം ഗവര്‍മെന്റ് മെഡിക്കല്‍ കോളേജ്. കൊറോണ ചികിത്സയുടെ കാര്യത്തിലും സജ്ജീകരണങ്ങളുടെ കാര്യത്തിലും മികവ് പുലര്‍ത്തി കൊറോണ പ്രതിരോധത്തില്‍ മുന്‍നിരയിലാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ്.

കൊറോണ നിരീക്ഷണത്തില്‍ ഉള്ള ഗര്‍ഭിണികള്‍ക്ക് മാത്രമായി പ്രത്യേക വര്‍ഡും ഓപ്പറേഷന്‍ തീയേറ്ററും സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ എന്‍ റോയി പറഞ്ഞു.

ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് പി പി ഇ കിറ്റ് കൂടാതെ പ്രത്യേക സംവിധാനങ്ങള്‍ ആശുപത്രി സ്വന്തം നിലയില്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോക്ടര്‍ കെ സുദീപ് ചൂണ്ടിക്കാട്ടി.

ആശുപത്രിയില്‍ ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും ആയിരത്തി അഞ്ഞൂറോളം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. സ്ഥലം എംഎല്‍എ ടി വി രാജേഷിന്റെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍.

ഒരു കോടി എം പി ഫണ്ടും, രണ്ടേ മുക്കാല്‍ കോടി സിഎസ്ആര്‍ ഫണ്ടും കെകെ രാഗേഷ് എംപി വഴി മെഡിക്കല്‍ കോളേജിന് ലഭിച്ചത് ഈ  ഘട്ടത്തില്‍ ഏറെ സഹായകരമായി.രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും അന്‍പത് ലക്ഷം അനുവദിച്ചു. മെഡിക്കല്‍ കോളേജില്‍ വൈറോളജി ലാബിന്റെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here