സ്വകാര്യലാബുകളില്‍ കൊറോണ പരിശോധന സൗജന്യമാക്കാന്‍ ശ്രമിക്കണമെന്ന് സുപ്രീംകോടതി; പണം സര്‍ക്കാര്‍ നല്‍കണം, സാധ്യത പരിശോധിക്കാമെന്ന് കേന്ദ്രം

ദില്ലി: സ്വകാര്യലാബുകളിലെ കോവിഡ് പരിശോധന സൗജന്യമാക്കാന്‍ ശ്രമിക്കണമെന്ന് സുപ്രീംകോടതി. ലാബുകള്‍ക്ക് സര്‍ക്കാര്‍ തിരികെ പണം നല്‍കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സാധ്യത പരിശോധിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

പി.പി.ഇ കിറ്റുകളുടെ അപര്യാപ്തത, ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളുന്നയിച്ചുള്ള വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക നിര്‍ദേശം. സ്വകാര്യ ലാബുകളെ അമിത് ഫീസ് ഈടാക്കാന്‍ അനുവദിക്കരുത്. ഈ ലാബുകളിലെ കോവിഡ് പരിശോധന സൗജന്യമാക്കാന്‍ ശ്രമിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

സാമ്പിളുകള്‍ പരിശോധിക്കുന്ന ലാബുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കണം. ഇതിന് ഫലപ്രദമായ സംവിധാനം ഒരുക്കണമെന്നും കോടതി പറഞ്ഞു. നിര്‍ദേശം നടപ്പാക്കാനാകുമോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കോവിഡിന് എതിരായ പോരാട്ടത്തില്‍ ഡോക്ടമാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് യഥാര്‍ത്ഥ പോരാളികളെന്നും അവരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷാ പരമ പ്രധാനമാണെന്നും കോടതി പറഞ്ഞു.

ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയ്ക്കായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. സുരക്ഷ ഉപകരണങ്ങള്‍ വാങ്ങുന്നതി ഡോക്ടരമാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്രം കോടതിക്ക് ഉറപ്പ് നല്‍കി. ഇത്തരം നടപടികള്‍ സ്വീകരിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. കൂടുതല്‍ പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷ ഉപകരണങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here