
ബിഹാറില്‍ സിപിഐഎം നേതാവിനെ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗമായ ജഗ്‌ദീഷ് ചന്ദ്ര വസുവാണ് കൊല്ലപ്പെട്ടത്. ഖഗാരിയയിലാണ് സംഭവം.
കോവിഡ് 19 കാരണം രാജ്യം ലോക്ക്ഡൗണിലായിരിക്കുമ്പോൾ സംസ്ഥാന സർക്കാർ അക്രമികളെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കടക്കം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജഗ്‌ദീഷ് കർഷകർക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ്.
2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഖഗാരിയ മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ത്ഥിയായിരുന്നു. 24,490 വോട്ടുകളും നേടാനായി.
ഖഗാരിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അഖിലേന്ത്യ കിസാന്‍ സഭയുടെ ജില്ലാ സെക്രട്ടറിയുമാണ് കൊല്ലപ്പെട്ട ജഗ്‌ദീഷ്. സഭയുടെ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ്.
ഇദ്ദേഹത്തിന് നേരെ വധഭീഷണികളുണ്ടായിരുന്നു. ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിർത്തത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ബിഹാറിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സിപിഐ എം നേതാവാണ് ജഗദീഷ് ചന്ദ്ര ബസു. ഫെബ്രുവരി 18ന് പാർടിയുടെ ബെഗുസറായി ജില്ലാക്കമ്മിറ്റിയംഗം രാജീവ് ചൗധരി കൊല്ലപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here