പൊലീസുകാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ബിഗ് സല്യൂട്ട്: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

കഠിനമായ ചൂടില്‍ പോലും മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനായി ആത്മാര്‍ത്ഥമായി സേവനം ചെയ്യുകയാണ് പോലീസ്. വീട്ടില്‍ ഇരിക്കുന്നത് തന്നെയാണ് കൊറോണ വൈറസ് സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം.

വീട്ടിലിരിക്കുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നതിലൂടെ സ്വന്തം വീട്ടിലേക്ക് രോഗം പടര്‍ത്താതിരിക്കാനും അതിലൂടെ മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനും സാധിക്കും. അതിനാല്‍ തന്നെയാണ് നമ്മുടെ രാജ്യം ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ നമ്മള്‍ കാണിച്ച ജാഗ്രതയാണ് സമൂഹ വ്യാപനത്തിലേക്ക് പോകാതെ സഹായിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പോലീസുകാര്‍ നമ്മളെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നതിനെ ഒരിക്കലും ശത്രുതയോടെ കാണരുത്. സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ കിലോമീറ്ററുകളോളം പോകേണ്ടതില്ല. തൊട്ടടുത്ത കടകളില്‍ പോയി തിരക്ക് കൂട്ടാതെ സാമൂഹിക അകലം പാലിച്ച് വാങ്ങുക.

ആശുപത്രി പോലുള്ള അത്യാവശ്യ യാത്രകള്‍ക്ക് തടസമില്ല. കുറച്ച് ത്യാഗം സഹിച്ചാല്‍ മാത്രമേ നമുക്ക് അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. അനാവശ്യ യാത്ര നടത്തുന്നവരെ ബോധവത്ക്കരണത്തിലൂടെയും നിയമത്തിലൂടെയും വീട്ടിലിരുത്തിയ പോലീസ് സേനയുടെ പ്രവര്‍ത്തനം ഒരിക്കലും വിസ്മരിക്കാനാകില്ല.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായും പോലീസ് ഉദ്യോഗസ്ഥര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ വന്‍ വിജയമാക്കിയതില്‍ പോലീസ് സേനയുടെ പങ്ക് ചെറുതല്ല. ഹിറ്റായ പോലീസുകാരുടെ കൈകഴുകല്‍ ഡാന്‍സും പാട്ടുമെല്ലാം പ്രചാരണത്തില്‍ വലിയ പങ്ക് വഹിച്ചു. ജയിലുകളിലും പുറത്തും പോലീസുകാരുടെ നേതൃത്വത്തില്‍ മാസ്‌കും സാനിറ്ററൈസറും ഉണ്ടാക്കി നല്‍കിയത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ സഹായകമായി.

സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പോലീസുകാര്‍ ഭക്ഷണമെത്തിച്ചു നല്‍കുന്നു. ഇതുകൂടാതെ വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന ആരുമില്ലാത്തവര്‍ക്കും ഭക്ഷണമെത്തിച്ചു നല്‍കി വരുന്നു. ലോക് ഡൗണ്‍ സമയത്ത് തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് കോവിഡ് ആശുപത്രിയിലേക്ക് പോയ ഡോക്ടര്‍ സംഘത്തിന് ഭക്ഷണം ഉള്‍പ്പെടെ നല്‍കി യാത്ര സുഗമമാക്കിയതും പോലീസാണ്.

രോഗികള്‍ക്ക് മരുന്നെത്തിക്കുന്നതിനും അവരെ ആശുപത്രികളിലെത്തിക്കുന്നതിനും പോലീസും ഫയര്‍ഫോഴ്സും വലിയ സേവനമാണ് ചെയ്യുന്നത്. എമര്‍ജന്‍സി നമ്പരായ 112ല്‍ വിളിച്ചാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനും പോലീസിന്റെ സഹായമുണ്ട്.

ബന്ധുക്കളാരെങ്കിലും അടുത്തുണ്ടെങ്കില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ മരുന്നെത്തിച്ചാല്‍ ഹൈവേ പെട്രോള്‍ വാഹനം വഴി എത്ര ദൂരെയുള്ള ആളിനും ദിവസേന മരുന്നെത്തിക്കുന്നു. സഹായിക്കാനാരുമില്ലാത്തവര്‍ക്കും പോലീസ് സഹായം ഉറപ്പാണ്. ആര്‍.സി.സി.യില്‍ ചികിത്സയിലുള്ളവര്‍ക്കും മാരക രോഗമുള്ളവര്‍ക്കും നേരിട്ട് വന്നെത്താന്‍ കഴിയാത്തവര്‍ക്കും ഇതേറെ അനുഗ്രഹമാണ്.

ഇതിന് പുറമേ ആരോഗ്യ പ്രവര്‍ത്തകരെ പോലീസ് ഉദ്യോഗസ്ഥര്‍ ആദരിക്കുകയും ചെയ്തു. ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചത് ഏറെ ശ്രദ്ധ നേടി.

വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനും കറങ്ങി നടക്കുന്നവരെ കണ്ടെത്താനുമായുള്ള തൃശൂരിലെ ബുള്ളറ്റില്‍ സഞ്ചരിക്കുന്ന വനിതാ പോലീസിന് പ്രത്യേക അഭിനന്ദനങ്ങള്‍. ഇങ്ങനെ കോവിഡിനെ പ്രതിരോധിക്കാന്‍ സ്വന്തം ആരോഗ്യം പോലും നോക്കാതെ അഹോരാത്രം കഷ്ടപ്പെടുന്ന പോലീസ് സേനയിലെ ഓരോരുത്തര്‍ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here