മുംബൈയിലെ ചേരികൾ കൊറോണ വൈറസിന്റെ ഹോട്ട് ബെഡുകളായി മാറിയതോടെ നഗരത്തിൽ അണുബാധകൾ വർദ്ധിക്കാൻ കാരണമായി. കോവിഡിന്റെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, നഗരത്തിലെ മറ്റ് പ്രദേശങ്ങളായ വർളി, കോളിവാഡ, ഗോവണ്ടി എന്നിവയും വൈറസ് ക്ലസ്റ്ററുകളായി മാറി കഴിഞ്ഞു.
ചുറ്റും വർധിച്ചു വരുന്ന രോഗികളുടെ എണ്ണവും മരണവുമെല്ലാം ധാരാവി നിവാസികളെ ഭീതിയിലാക്കിയിക്കയാണെന്നാണ് പ്രദേശത്തെ കോർപ്പറേറ്റർ ടി എം ജഗദീഷ് പറയുന്നത്. തൊഴിലില്ലായ്മയും രോഗഭീതിയും ഇവരുടെയെല്ലാം ജീവിതത്തെ തകിടം മറിച്ചിരിക്കയാണ്.
കോവിഡ് -19 ന്റെ ലക്ഷണങ്ങലുള്ളവരായി 13,224 പേരെയാണ് ധാരവിയിൽ ബി എം സി പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത് . ഇതിൽ 113 പേരെ പരിശോധനയ്ക്കായി റഫർ ചെയ്തപ്പോൾ 85 പേരുടെ സാമ്പിളുകൾ എടുത്തതായി അധികൃതർ അറിയിച്ചു.
മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2500 കവിഞ്ഞു. 166 മരണമാണ് ഇത് വരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ധാരാവിയിൽ ഇന്നും 5 പുതിയ കേസുകൾ സ്ഥിരീകരിച്ചു 2 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു.
രോഗബാധിതർ 60 ആയി ഉയർന്നിരിക്കയാണ്. ധാരാവിയിൽ ആരോഗ്യ പ്രവർത്തകർ വീടുകളിൽ പരിശോധനക്കെത്തി പ്രതിരോധ മരുന്നുകൾ കൊടുത്ത് തുടങ്ങിയെന്ന് കോർപ്പറേറ്റർ ജഗദീഷ് അറിയിച്ചു.
നഗരത്തിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായ എം ഈസ്റ്റ് വാർഡിൽ ഇതുവരെ 80 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശിവാജി നഗർ, ബൈഗൻവാടി, ലോട്ടസ് കോളനി എന്നിവിടങ്ങളിലെ ചേരി പോക്കറ്റുകളിൽ ഡയഗ്നോസ്റ്റിക് ക്ലിനിക്കുകൾ സ്ഥാപിച്ചതിന് ശേഷം 48 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 30 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി വിവരങ്ങൾ ലഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here