ലോക്ക് ഡൗൺ കാലം ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനായി പുനർജനി പദ്ധതിയുമായി തൃത്താല ജനമൈത്രി പൊലീസ്. പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിലേക്ക് പച്ചക്കറി വിത്തുകളും, തൈകളും വിതരണം ചെയ്തു. അടച്ചിടൽ കാലം കഴിയുമ്പോൾ അടുക്കള തോട്ടങ്ങളിലൂടെ കാർഷിക രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ലോക്ക് ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങരുത്. പകരം വീട്ടിൽ അടുക്കളത്തോട്ടങ്ങളുണ്ടാക്കൂ. വെറുതെ ഇരിക്കുന്ന സമയം വിരസത മാറ്റുന്നതിനൊപ്പം പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തരാവാം. തൃത്താല ജനമൈത്രി പോലീസ് പുനർജനി പദ്ധതിയിലൂടെ ജനങ്ങളോട് പറയുന്നു.
തൃത്താല പൊലീസിൻ്റെ സീഡ് ബാങ്കിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1000 കുടുംബങ്ങൾക്കാണ് അത്യുത്പാദനശേഷിയുള്ള പച്ചക്കറി വിത്തും തൈകളും സൗജന്യമായി നൽകുന്നത്. പദ്ധതി ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം ഉദ്ഘാടനം ചെയ്തു.
വിത്തിറക്കുന്നതു മുതൽ വിളവെടുപ്പു വരെ കൃഷിക്കാവശ്യമായ എല്ലാ സഹായവും പോലീസ് നൽകും. കൃഷിയുടെ
മേൽനോട്ടത്തിനായി ഓരോ പ്രദേശങ്ങളിലും പ്രത്യേക സംഘങ്ങളെ നിയോഗിക്കും.വിളവെടുപ്പു കഴിഞ്ഞതിനു ശേഷം ഓരോ കുടുംബത്തിനും അനുവദിച്ച വിത്തുകൾ ഇരട്ടിയായി ജനമൈത്രി പോലീസിൻ്റെ സീഡ് ബാങ്കിലേക്ക് തിരിച്ചു നൽകണം.
പകരം ജനങ്ങൾക്ക് ആവശ്യമായ മറ്റു പച്ചക്കറി വിത്തുകൾ സീഡ് ബാങ്കിൽ നിന്നും തിരികെ നൽകും. തുടർപ്രവർത്തനങ്ങളിലൂടെ തൃത്താലയിൽ വിഷരഹിത പച്ചക്കറിയും വിത്തുകളും ഉത്പാദിപ്പിച്ച് പച്ചക്കറി ഉത്പാദനത്തിൽ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here