ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് യുവമോര്‍ച്ച നേതാവ്; സൗകര്യങ്ങളൊരുക്കി ബിജെപി നേതൃത്വം; വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ പീഡനക്കേസ് ഒതുക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍

കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെ ഒളിവില്‍ താമസിപ്പിതും ബിജെപി നേതൃത്വം.

യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോജാണ് പ്രതിയായ പത്മരാജനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. ബിജെപി പ്രവര്‍ത്തകനായ നാണുവിന്റെ വിളക്കോട്ടൂരിലെ വീട്ടിലാണ് പത്മരാജന്‍ ഒളിവില്‍ കഴിഞ്ഞത്. മനോജിനെ ചോദ്യം ചെയ്തതോടെയാണ് പത്മരാജന്‍ ഒളിവില്‍ കഴിയുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്.

തുടര്‍ന്നാണ് സംഘം നാണുവിന്റെ വീട്ടിലെത്തിയത്. പൊലീസിനെ കണ്ടതോടെ ഇറങ്ങിയോടിയ പത്മരാജനെ പൊലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ഇയാളെ പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്.

പീഡകനായ പത്മരാജനെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തിയതില്‍ മുന്‍പന്തിയിലാണ് മനോജ്.

അതേസമയം, പ്രതിയെ പിടികൂടുന്ന സമയത്ത് ബിജെപി നേതാവ് പി കെ കൃഷ്ണദാസും പൊയിലൂരില്‍ എത്തിയിരുന്നു. കൃഷ്ണദാസിന്റെ സന്ദര്‍ശനം പ്രതിയെ സഹായിക്കാനായിരുന്നുവെന്നാണ് സൂചനകള്‍.

പാലത്തായി സ്‌കൂളിലെ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജനെ ഇന്ന് മൂന്നുമണിയോടെയാണ് അറസ്റ്റ് ചെയ്തത്. ജോലി ചെയ്തിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പലതവണ പീഡനത്തിനിരയാക്കിയത്.

മാര്‍ച്ച് 17ന് ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം പാനൂര്‍ പൊലീസ് കേസ് എടുത്തു. ഉടന്‍ തന്നെ ഇയാള്‍ ഒളിലിവില്‍ പോകുകയായിരുന്നു. തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്.

അവധി ദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചും ശുചിമുറിയില്‍വെച്ചുമാണ് പെണ്‍കുട്ടിയെ ഇയാള്‍ പലവട്ടം പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ ഉമ്മയെയും കുട്ടിയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിതാവില്ലാത്ത കുട്ടി പ്രാണഭയത്താല്‍ സ്‌കൂളില്‍ പോക്ക് നിര്‍ത്തിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്.

കഴിഞ്ഞ മാസം 16നാണ് തലശേരി ഡിവൈഎസ്പി ഓഫീസിലെത്തി ബന്ധുക്കപരാതി നല്‍കിയത്. വൈദ്യപരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മജിസ്ട്രേട്ടറ്റും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

മുന്‍പും പത്മരാജനെതിരെ പീഡന ആരോപണമുയര്‍ന്നിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ പത്മരാജന്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് കേസ് ഒതുക്കി തീര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here