മുംബൈയിലെ ഐഎൻഎസ് ആംഗ്രെയിൽ 25 ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്കാണ് കൊവിഡ് -19 കണ്ടെത്തിയത്. ഇത് സൈനിക മേധാവികളിൽ ആശങ്ക ഉയർത്തിയിരിക്കയാണ്. കൂടുതൽ സൈനികർ നിരീക്ഷണത്തിലാണ്. വെസ്റ്റേൺ നേവൽ കമാൻഡിന്റെ തീരത്തെ അടിസ്ഥാനമാക്കിയുള്ള ലോജിസ്റ്റിക്സ് സ്ഥാപനമാണ് ഐഎൻഎസ് ആംഗ്രെ.
കൊവിഡ് സ്ഥിരീകരിച്ചവരിൽ 20 പേരും നാവികരാണെന്നും മുംബൈയിലെ കൊളാബയിലെ ഐഎൻഎച്ച്എസ് അശ്വിനി എന്ന നാവിക ആശുപത്രിയിലെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവരിൽ 14 പേരും രോഗ ലക്ഷണങ്ങളില്ലാത്തവരായിരുന്നുവെന്നാണ് അറിയുവാൻ കഴിഞ്ഞത്. ഐഎൻഎസ് ആംഗ്രിലെ റെസിഡൻഷ്യൽ ബ്ലോക്കിലാണ് നാവികർ താമസിച്ചിരുന്നത്.
ഇന്ത്യൻ നാവികസേനയുടെ കപ്പലുകളിലും അന്തർവാഹിനികളിലും കൊറോണ വൈറസ് ബാധ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ലോക്ക് ഡൌൺ സമയത്ത് അവശ്യ ചുമതലകൾക്കായി നാവികസേനയുടെ സൗകര്യങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ആരെങ്കിലും പുറത്ത് പോയി സമ്പർക്കം പുലർത്തിയ സാധ്യതകൾ നാവികസേന പരിശോധിക്കുന്നു.
വെസ്റ്റേൺ നേവൽ കമാൻഡിന്റെ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും മുംബൈയിലെ നേവൽ ഡോക്ക് യാർഡ് ഐഎൻഎസ് ആംഗ്രേയിൽ നിന്ന് ഏതാനും മീറ്റർ അകലെയാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതാദ്യമായാണ് രാജ്യത്ത് സൈനിക ഉദ്യോഗസ്ഥർ COVID-19 ചികിത്സ തേടുന്നത്.
വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനായി കന്റോൺമെന്റുകൾ, നാവിക താവളങ്ങൾ, വ്യോമസേനാ സ്റ്റേഷനുകൾ എന്നീ വിഭാഗങ്ങൾ കടുത്ത ജാഗ്രതയിലാണ്. എല്ലാ സാമൂഹിക ഒത്തുചേരലുകൾ, യാത്ര, സമ്മേളനങ്ങൾ തുടങ്ങിയവരും റദ്ദാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here