സാമ്പത്തിക സ്ഥിതി ഗുരുതരം; 2-ാം പാക്കേജും അപര്യാപ്തമെന്ന് മന്ത്രി തോമസ് ഐസക്

മാന്ദ്യത്തിലായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ കോവിഡും അടച്ചുപൂട്ടലും കനത്ത മുരടിപ്പിലേക്കും തകര്‍ച്ചയിലേക്കും നയിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നടപ്പുവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച 1.9 ശതമാനമായി ചുരുങ്ങുമെന്ന ഐഎംഎഫ് നിഗമനം അംഗീകരിച്ചു. മാര്‍ച്ചില്‍ ഇന്ത്യയുടെ കയറ്റുമതി 34.6 ശതമാനം ഇടിഞ്ഞുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെളിപ്പെടുത്തി എന്നാല്‍ റിസര്‍വ് ബാങ്കിന്റെ രണ്ടാം പാക്കേജും രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധി നേരിടുന്നതിന് അപര്യാപ്തമാണെന്നാണ് ധന ടി എം തോമസ് ഐസക്് പറയുന്നത്.

പ്രധാന വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെപ്പോലെ കേന്ദ്ര ബാങ്കും മൗനം പാലിക്കുകയാണ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, മൊറട്ടോറിയം ഒരുവര്‍ഷത്തേക്ക് നീട്ടല്‍, സൂക്ഷ്മ-ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ഉദാര വായ്പയും വായ്പാ പുനഃസംഘടനാ പാക്കേജും എന്നീ കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുത്തിട്ടില്ല.കോവിഡ് പ്രതിസന്ധിയില്‍ ലോകമെമ്പാടും കേന്ദ്ര ബാങ്കുകള്‍ സര്‍ക്കാരുകളെ സഹായിക്കുന്നു. പണം അച്ചടിക്കുക, സര്‍ക്കാരുകള്‍ക്ക് നേരിട്ട് വായ്പ നല്‍കുക തുടങ്ങിയ എന്ത് നടപടിയും സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുന്നു.

ഇക്കാര്യത്തിലെല്ലാം റിസര്‍വ് ബാങ്ക് നിശ്ശബ്ദത പാലിക്കുകയാണ്. നിത്യചെലവിന് വായ്പ എടുക്കാനുള്ള (വെയ്സ് ആന്‍ഡ് മീന്‍സ്) പരിധി ഉയര്‍ത്തിയതുകൊണ്ട് സംസ്ഥാനങ്ങളുടെ സാമ്പത്തിക ഞെരുക്കം മാറില്ല. കേരളത്തിന് വര്‍ഷാദ്യം വെയിസ് ആന്‍ഡ് മീന്‍സ് മുന്‍കൂറും തുല്യമായ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവുമടക്കം 3159 കോടി രൂപയുടെ വായ്പയ്ക്ക് അനുവാദമുണ്ട്. ഓവര്‍ ഡ്രാഫ്റ്റ് 21 ദിവസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം. പുതിയ പ്രഖ്യാപനത്തില്‍ കേരളത്തിന് താല്‍ക്കാലികമായി എടുക്കാവുന്ന തുക 3888 കോടിയായി. 729 കോടി അധികം. സൗകര്യം സെപ്തംബര്‍ 30 വരെ മാത്രമേയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here