പ്രവാസികളുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കുമെന്ന് മുഖ്യമന്ത്രി പിണറായി; രണ്ട് ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാന്‍ സംവിധാനം; കൂടുതല്‍ പേര്‍ എത്തിയാലും അവരെ സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനും പദ്ധതി തയ്യാര്‍

തിരുവനന്തപുരം: വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ രണ്ടു ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അതില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാല്‍ പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, കൊവിഡ് 19 ഒഴികെയുള്ള മറ്റുരോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടിവരും. പ്രവാസികള്‍ നാട്ടിലെത്തിയാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യുന്നതു മുതല്‍ വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യും.

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അത് ഉണ്ടാകുന്നതുവരെ പ്രവാസികള്‍ ഇപ്പോള്‍ എവിടെയാണോ അവിടെത്തന്നെ അവിടുത്തെ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് കഴിയണം.

മുഴുവന്‍ പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയും ഈ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് ഉണ്ടാവണം. നോര്‍ക്ക റൂട്ട്സ് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ച് പ്രവാസികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News