”ഞാന്‍ ഒരു മണിക്കൂറായി പറഞ്ഞത് ഈ നാടിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും; നിങ്ങളോ, അതിനെക്കുറിച്ച് ചോദിക്കാതെ വില കുറഞ്ഞ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം; ആ താല്‍പര്യത്തിന് ഞാന്‍ നിന്നു തരില്ല” #WatchVideo

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”നിങ്ങള്‍ ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങള്‍ നേരായി ചിന്തിക്കണം. കഴിഞ്ഞ 50 മിനിറ്റായി ഈ നാട് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും അതിനായി ചെയ്യേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റിയുമാണ് ഞാന്‍ സംസാരിച്ചത്. അതിനെ പറ്റി ഒരക്ഷരം ചോദിക്കാതെ വില കുറഞ്ഞ വിവാദങ്ങള്‍ ഉണ്ടാക്കാനാണ് നിങ്ങളില്‍ ചിലരുടെ ശ്രദ്ധ. ആ താല്‍പര്യത്തിന് ഞാന്‍ നിന്നു തരില്ല.”

സ്പ്രിങ്ക്ളര്‍ വിഷയത്തിലെ മറ്റൊരു ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെ:

”നമ്മള്‍ ഇപ്പോള്‍ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ആ വൈറസിനെ എങ്ങനെയെല്ലാം തുരത്താന്‍ കഴിയുമെന്ന് നോക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കഴമ്പില്ലാത്ത ആരോപണങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല, എല്ലാം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ചരിത്രം തീരുമാനിക്കട്ടെ.

നിങ്ങളില്‍ പലരും നുണ വാര്‍ത്തകള്‍ മെനയുന്നുണ്ടാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോള്‍ സേവ് സിപിഎം ഫോറം എന്ന പേരില്‍ സംഘടന രൂപം കൊണ്ടു എന്നൊക്കെയുള്ള സംഭവങ്ങള്‍ ഉണ്ടാക്കിയത് മാധ്യമങ്ങളല്ലേ. എന്നിട്ട് അതിന്റെ സത്യാവസ്ഥ എന്തായി?

പണ്ടും പല വാര്‍ത്തകള്‍ ഈ രീതിയില്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും നാലോ അഞ്ചോ പേരായിരുന്നു അതിന്റെ പുറകിലെന്ന് എല്ലാവര്‍ക്കും അറിയാമെന്നുമായിരുന്നു. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതെല്ലാം കണ്ടും നേരിട്ടുമാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. അങ്ങനെ പലരും ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാനല്ല ഇവിടെ ഇരിക്കുന്നത്.

വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായി തന്നെ കാണേണ്ട. അങ്ങനെയുള്ള ആളുകള്‍ ഉന്നയിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാനല്ല ഞാനിരിക്കുന്നത്. എനിക്ക് വേറെ ജോലിയുണ്ട്. അതിനല്ല ഇപ്പോള്‍ നേരമെന്നും അദ്ദേഹം പറഞ്ഞു. എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെ(ചോദ്യം ചോദിക്കുന്നവര്‍ക്ക്)ന്തിനാണ്. ആരോപണമുന്നയിച്ചവര്‍ തെളിവുകളുമായി വരട്ടെ.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News