ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷിതമായ അവസ്ഥയിലാണ് നാം എന്ന് ചിലരൊക്കെ ധരിച്ചതിനാലാണ് ഇതെല്ലാം പറയേണ്ടിവരുന്നത്.
ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കും, ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കും കേരളത്തിലാണ്. ഈ നേട്ടം കേരളം കൈവരിച്ചത് എന്തെങ്കിലും ഇന്ദ്രജാലത്തിലൂടെയല്ല, ഐക്യത്തിന്‍റെയും ഒരുമയുടെയും ഫലമായാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ലോക് ഡൗണിർ ചില ഇളവുകൾ അനുവധിച്ചങ്കിലും പൊതുഗതാഗത സംവിധാനങ്ങൾ തൽക്കാലം പ്രവർത്തിക്കില്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും. വാഹനപരിശോധന തീവ്രമാക്കും. ആരാധനാലയങ്ങൾ ലോക്ഡൗൺ കഴിയുംവരെ തുറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തിൽ കേരളം ആശ്വസിക്കാനും അഭിമാനിക്കാനും കഴിയുന്ന നിലയിലെത്തിയിട്ടുണ്ട് എങ്കിലും ജാഗ്രത തുടരണം.നേരിയ അശ്രദ്ധപോലും വലിയ കുഴപ്പത്തിലെത്തിക്കാം.
കാര്യങ്ങൾ കൈവിട്ട് പോകും എന്ന് കരുതിയ അവസ്ഥപോലും ഉണ്ടായി. ഒരു രോഗിയിൽ നിന്ന് 23 പേർക്കാണ് ഒറ്റയടിക്ക് രോഗം പകർന്നത്. അതൊരു ലക്ഷണമായി എടുത്താൽ കേരളം ഭയാനാകമായ അവസ്ഥയിലേക്ക് പോകുമായിരുന്നു.ഒന്നേമുക്കാൽ ലക്ഷത്തോളം പേർ നിരീക്ഷണത്തിൽ കഴിഞ്ഞ നിലയിൽ നിന്ന് ഇപ്പോൾ 46323 ആളുകളാണ് നിരീക്ഷണത്തിലുള്ളത്.
ജനസംഖ്യാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കോവിഡ് 19 പരിശോധനാ സംവിധാനമുള്ളത് കേരളത്തിലാണ്. രാജ്യത്ത് ആദ്യമായി പ്ലാസ്മാ തെറാപ്പി ആരംഭിച്ചതും കേരളമാണ്. 33 കോവിഡ് സ്‌പെഷ്യൽ ആശുപത്രികൾ ഇപ്പോൾ സംസ്ഥാനത്തുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇപ്പോൾ തന്നെ കേരളം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ രണ്ടു ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ട് അതില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍
അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here