ലെനിൻ @ 150: പോരാട്ടപാഠങ്ങൾ – എം എ ബേബി എഴുതുന്നു

ഏപ്രിൽ 22 വ്ളാദിമീർ ഇല്ലിച്ച് ഉല്യാനോവ് ലെനിന്റെ 150––ാം ജന്മദിനമാണ്. റഷ്യൻ വിപ്ലവനായകന്റെ 150-ാം ജന്മദിനം സാധാരണഗതിയിൽ അതിവിപുലമായി സംഘടിപ്പിക്കപ്പെടുമായിരുന്നു.

എന്നാൽ, കോവിഡ്-19ന്റെ ആക്രമണത്തിൽ അമർന്ന ലോകം വ്യത്യസ്തമായും പ്രതീകാത്മകമായും ഈ ദിനാചരണത്തിന് നിർബന്ധിതമായിരിക്കുകയാണ്.

ലെനിന്റെ മഹത്വം മാർക്സും എംഗൽസും മുന്നോട്ടുവച്ച വിപ്ലവസിദ്ധാന്തത്തെ മാറിയ – കാലഘട്ടത്തിലേക്ക് വികസിപ്പിക്കുന്നതിന് സൈദ്ധാന്തികമായ സംഭാവന നൽകി എന്നതാണ്. റഷ്യൻ വിപ്ലവത്തിലും ലെനിന്റെ പ്രായോഗിക നേതൃപാടവം കാണാം.

‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’ എന്ന ശ്രദ്ധേയകൃതി അദ്ദേഹത്തിന്റെ സൈദ്ധാന്തികസംഭാവനയുടെ നിദർശനമാണ്.

യൂറോപ്പിലെ മുതലാളിത്തരാജ്യങ്ങളിൽ താരതമ്യേന പിന്നിലായിരുന്ന റഷ്യയിൽ സുശക്തമായി തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനവും ബോൾഷെവിക് പാർടിയും വളർത്തിയെടുത്തുകൊണ്ട് സാർ ഭരണത്തിനും ചൂഷകവ്യവസ്ഥയ്ക്കും അന്ത്യം കുറിക്കുന്നതിന് പ്രായോഗികനേതൃത്വം നൽകിയത് പുതിയ യുഗസൃഷ്ടിയിലേക്ക് നയിച്ചു.

1917ലെ വിപ്ലവവിജയത്തെ തുടർന്ന് 1919-ൽ 3-ാം ഇന്റർനാഷണൽ എന്നുകൂടി അറിയപ്പെടുന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന് രൂപം കൊടുത്തതിന്റെ നേതൃത്വവും ലെനിനാണ്.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്‌സും എംഗൽസും ചേർന്ന് രൂപംനൽകിയ മുദ്രാവാക്യം 3-ാം ഇന്റർനാഷണലിൽ ചർച്ചചെയ്ത് ലെനിൻ വിപുലപ്പെടുത്തുകയുണ്ടായി.

‘സർവരാജ്യങ്ങളിലെയും തൊഴിലാളികളേ സംഘടിക്കുവിൻ’ എന്ന മാനിഫെസ്റ്റോയിലെ മുദ്രാവാക്യം, ലോകത്തെങ്ങുമുള്ള തൊഴിലാളികളേ, മർദിത ജനകോടികളെ ഒന്നിക്കുക എന്നാണ് ലെനിന്റെ നേതൃത്വത്തിൽ കാലോചിതമാക്കിയത്.

വിപ്ലവപ്രസ്ഥാനത്തിന്റെ ലക്ഷ്യവും തന്ത്രവും അടവും മുദ്രാവാക്യങ്ങളും കാല, ദേശ മാറ്റങ്ങൾ കണക്കിലെടുത്ത് സൂക്ഷ്മവും ശാസ്ത്രീയവുമായ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന് ലെനിൻ സൈദ്ധാന്തികമായും പ്രായോഗികമായും തെളിയിച്ചു. വിപ്ലവാനന്തര റഷ്യയിൽ കഷ്ടിച്ച് 6 വർഷത്തിൽ ചില്വാനമേ ലെനിൻ ജീവിച്ചിരുന്നുള്ളൂ.

റഷ്യ എന്ന വിപ്ലവശിശുവിനെ വളരാൻ അനുവദിക്കാതെ പിറന്നപ്പോൾത്തന്നെ വളഞ്ഞിട്ട് തച്ചുകൊല്ലാൻ ഒരു ഡസനിലധികം മുതലാളിത്ത സാമ്രാജ്യത്വ ചൂഷകഭരണ കൂടങ്ങൾ കടന്നാക്രമണയുദ്ധം നടത്തുകയുണ്ടായി.

അതിനെ അഭിമുഖീകരിക്കാനും അതിജീവിക്കാനും ഒരു രാജ്യത്ത് മാത്രമായി സോഷ്യലിസം വളർത്തിയെടുക്കുക എന്ന സാഹസികപരീക്ഷണത്തിന് സഹായകരമായി അടവുകൾ വികസിപ്പിച്ചെടുക്കാനും ലെനിൻ പരിശ്രമിച്ചു.

ചുരുങ്ങിയ കാലഘട്ടത്തിൽ ‘യുദ്ധകാല കമ്യൂണിസം’ എന്നും നവ സാമ്പത്തികനയം എന്നും അറിയപ്പെടുന്ന വ്യത്യസ്ത പരിപാടികൾ ഉപയോഗിക്കപ്പെട്ടു. റഷ്യൻ പാർലമെന്റായ ദൂമയിലെ പങ്കാളിത്തത്തിന്റെ കാര്യത്തിലും അവസരവാദനിലപാടും അതി സാഹസികനിലപാടും ലെനിൻ തിരസ്കരിച്ചു.

ഇത്തരത്തിൽ സദാ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് മൂർത്തസാഹചര്യം ആവശ്യപ്പെടുന്ന സമരമുറകളും അടവുനയങ്ങളും ആവിഷ്കരിക്കുക എന്ന ശാസ്ത്രീയസമ്പ്രദായം ലെനിൻ അപാരമായ പാടവത്തോടെ നടപ്പാക്കി. ‘സമരമുറകളുടെ ആചാര്യൻ’ എന്ന അപരനാമധേയം അദ്ദേഹത്തിന് ലഭിച്ചത് അങ്ങനെയാണ്.

-ഫിദൽ കാസ്ട്രോ അഭിപ്രായപ്പെട്ടതുപോലെ കുറേക്കാലംകൂടി ലെനിൻ ജീവിച്ചിരുന്നെങ്കിൽ (54 വയസ്സ് തികയുന്നതിനുമുമ്പ്‌ അദ്ദേഹം മരണമടഞ്ഞു) റഷ്യയുടെയും യൂറോപ്പിന്റെയും ലോകത്തിന്റെയും ചരിത്രം ഒരുപക്ഷേ കൂടുതൽ പുരോഗമനപരവും ഉള്ളുറപ്പുള്ളതും ആകുമായിരുന്നു.

ഒരു പ്രതിവിപ്ലവകാരിയുടെ രണ്ട് വെടിയുണ്ടകൾ ഏറ്റ ലെനിൻ രണ്ടുമാസത്തോളം-നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതവും പ്രവർത്തനങ്ങളും പുനരാരംഭിച്ചത്. മാരകമായ ആ ആക്രമണംകൊണ്ടുകൂടിയാണ് ലെനിന്റെ വിലപ്പെട്ട വിപ്ലവജീവിതം അകാലത്തിൽ പൊലിഞ്ഞത്.

ലെനിന്റെ മരണശേഷം നാലരപ്പതിറ്റാണ്ട് സോവിയറ്റ് യൂണിയൻ നിലനിന്നു. എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും മുതലാളിത്തസാമ്പത്തിക പ്രതിസന്ധി ബാധിക്കാത്തതാണ് സോഷ്യലിസ്റ്റ് സമ്പദ്ഘടന എന്ന് പഞ്ചവത്സരപദ്ധതികളിലൂടെ റഷ്യക്ക്‌ തെളിയിക്കാനായി.

നാസിസത്തെയും ഫാസിസത്തെയും പരാജയപ്പെടുത്തുന്നതിൽ സഖ്യശക്തികളോടുചേർന്ന് ഏറ്റവും ത്യാഗോജ്വലമായി പങ്ക് വഹിച്ചത് സോവിയറ്റ് ചെമ്പടയാണ്.

റഷ്യൻ വിപ്ലവവും ഫാസിസത്തിനുമേലുള്ള വിജയവും ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും മർദിത ജനതയ്ക്ക് കൊളോണിയൽ നുകം വലിച്ചെറിഞ്ഞ് രാഷ്ട്രീയസ്വാതന്ത്ര്യം നേടാൻ അപാരമായ ആത്മധൈര്യവും സമരോർജവും പകർന്നേകി.

കിഴക്കൻ യൂറോപ്പിലെയും സോവിയറ്റ് യൂണിയനിലെയും സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ അട്ടിമറിക്കപ്പെട്ടിട്ട് മൂന്ന്‌ പതിറ്റാണ്ടാകുമ്പോഴാണ് ലെനിന്റെ 150-ാം ജന്മദിനം നാം ആചരിക്കുന്നത്.

ഈ മൂന്ന് പതിറ്റാണ്ട് കാലത്തെ ലോകാനുഭവങ്ങൾ എന്താണ് നമ്മളോട് പറയുന്നത്? നവ ഉദാരവൽക്കരണ സാമ്പത്തികനയങ്ങൾ എന്ന വ്യാജ മേൽവിലാസത്തിൽ അറിയപ്പെടുന്ന ഹീനമുതലാളിത്ത ചൂഷണനയങ്ങൾ മനുഷ്യലോകത്തെയും ജീവപ്രപഞ്ചത്തെയും അതിഭയാനക-മായ സർവനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

ലോകത്തെ നിശ്ചലമാക്കി കോവിഡ്-19 രോഗം പരക്കുന്നതിനിടയിൽ പകർന്നു തരുന്ന ഒരു പാഠമുണ്ട്. ചൂഷണവും കൊള്ളയും നടത്തി കുന്നുകൂട്ടിയ സമ്പത്തോ ന്യൂക്ലിയർ ആയുധങ്ങളോ കൊണ്ട് ജയിക്കാനും ആധിപത്യം നേടാനും എപ്പോഴും കഴിഞ്ഞുകൊള്ളണമെന്നില്ല.

നിസ്സാരമെന്നുകരുതാവുന്ന ഒരു വൈറസിന് ലോകത്തെ ഭീതിയിലാക്കി നിശ്ചലമാക്കാനാകും. ജീവിച്ചിരിക്കണമെങ്കിൽ എല്ലാവരും ഓരോരുത്തരെയും ഓരോരുത്തരും എല്ലാവരെയും കരുതണം. തീവ്രമുതലാളിത്തത്തിന്റെ അടിസ്ഥാന മുദ്രാവാക്യം വിദ്യാഭ്യാസവും ആരോഗ്യവും-ഉൾപ്പെടെ സർവതും കമ്പോളനിയമങ്ങൾക്ക് വിട്ടു കൊടുക്കണമെന്നല്ലേ?

അത് പരമ അബദ്ധമാണ് എന്ന് ഏറ്റവും ഉച്ചത്തിൽ പറഞ്ഞുപോന്നിരുന്നത് മാർക്സിന്റെയും ലെനിന്റെയും ഇ എം- എസിന്റെയും പിൻഗാമികളായ കമ്യൂണിസ്റ്റുകാരാണ്.

കേരളം കോവിഡിനെ നേരിടുന്നതിൽ ലോകം ശ്രദ്ധിക്കുന്ന ഒരു മാതൃകയായത് ചരിത്രപരമായ കാരണങ്ങൾക്കുപുറമെ 1957 മുതൽ വ്യത്യസ്തഘട്ടങ്ങളിലായി 3 പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകൾ നാടിന് നൽകിയ നയപരമായ ബദൽ ദിശാബോധം കൊണ്ടുകൂടിയാണ്.

ഹീന മുതലാളിത്ത സാമ്പത്തികനയങ്ങൾ സമൂഹത്തിൽ പലതലത്തിൽ ആഘാതമാകുന്നു. പകർച്ചവ്യാധികളും രോഗങ്ങളും വരാതെ നോക്കാനുള്ള കരുതൽ പ്രവർത്തനങ്ങൾക്കും ഗവേഷണങ്ങൾക്കും പണവും ശാസ്ത്രബുദ്ധിയും വിനിയോഗിക്കുന്നതിനേക്കാൾ മൂലധനശക്തികൾ പ്രാധാന്യം കൊടുക്കുന്നത് ലാഭം പരമാവധിയാകാൻ എങ്ങനെ സാധിക്കും എന്നതിനാണ്.

ഇക്കാര്യം അമേരിക്കൻ അനുഭവത്തെത്തന്നെ മുൻനിർത്തി വിശ്രുതചിന്തകനായ നോം ചോംസ്കി ചൂണ്ടിക്കാട്ടിയത് ഒരാഴ്ചമുമ്പ്‌ ഈ പേജിൽ നിങ്ങൾ വായിച്ചിട്ടുണ്ടാകും.

കോവിഡ് മരണസംഖ്യ നമ്മുടെ മനസ്സിനെ മരവിപ്പിച്ചുകഴിഞ്ഞു. പ്രതിരോധ കുത്തിവയ്‌പോ പൂർണ ഫലപ്രാപ്തിയുള്ള മരുന്നോ ഇല്ലാത്തതുകൊണ്ട് കൂടിയാണ് ഈ മരണങ്ങൾ എന്ന് നമുക്കറിയാം.

എന്നാൽ, മരുന്ന് ആവശ്യം പോലെ ലഭ്യമായിട്ടും ഓരോ ദിവസവും ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ലോകത്ത് പലതരത്തിൽ മരിക്കുന്നത് നമ്മളാരും ഗൗരവത്തിൽ എടുക്കുന്നില്ല. പണച്ചെലവുള്ള മരുന്ന് കിട്ടാത്തതുകൊണ്ട് മരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യമല്ല ഇവിടെ പറയുന്നത്. അത് നിശ്ചയമായും സംഭവിക്കുന്നുണ്ട്.

എന്നാൽ, ഓരോ ദിവസവും പട്ടിണികിടന്ന് ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തിന്റെ ഓരോ കോണിലും പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ മരിക്കുന്നു. ഭക്ഷണം എന്ന മരുന്ന് നൽകിയാൽമാത്രം അവരുടെ ജീവൻ സംരക്ഷിക്കാനാകും.

ഇന്ത്യയിലെ ഗോഡൗണുകളിൽ ഉൾപ്പെടെ ആവശ്യത്തിലേറെ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടപ്പുണ്ടെന്ന്‌ നമുക്കറിയാം. അത് പട്ടിണിക്കാർക്ക് എത്തിച്ചുകൊടുക്കാത്തത് മുതലാളിത്തവ്യവസ്ഥയുടെ കിരാതത്വമാണ്.

ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിനുശേഷം ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച് താരതമ്യേന സമത്വപൂർണമായ ഒരു സമൂഹം കൃഷിക്കാരുടെ സഹകരണത്തോടുകൂടി രൂപപ്പെടുത്താൻ തൊഴിലാളികൾക്ക് കഴിയും എന്ന് റഷ്യ തെളിയിച്ചു. ഒരുഘട്ടത്തിൽ വിദ്യാഭ്യാസ, ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ വൻ കുതിച്ചുചാട്ടംതന്നെ റഷ്യയിലുണ്ടായി.

ബഹിരാകാശത്തിലേക്ക് ആദ്യമായി സ്പുട്നിക്‌ തൊടുത്തുവിട്ടതും യൂറി ഗഗാറിൻ ആദ്യ ബഹിരാകാശസഞ്ചാരിയായതും വാലന്റീന തെരഷ്കോവ ബഹിരാകാശത്ത് പോകുന്ന പ്രഥമവനിതയായതും പ്രധാന രാജ്യങ്ങളുടെ കൂട്ടത്തിൽ സ്ത്രീകൾക്ക്‌ ആദ്യമായി വോട്ടവകാശം അനുവദിച്ചതും റഷ്യയുടെ പ്രശസ്തി ഉയർത്തി.

എന്നാൽ, ഇ എം എസ് ചൂണ്ടിക്കാണിച്ചതുപോലെ ഉൽപ്പാദനമേഖലയിൽ വികസിത മുതലാളിത്തരാജ്യങ്ങളോട് മത്സരിച്ച് ഗുണമേന്മയിലും ഉൽപ്പാദനക്ഷമതയിലും സോഷ്യലിസ്റ്റ് മികവ് സ്ഥാപിക്കുന്നതിൽ സോവിയറ്റ് റഷ്യയ്ക്കോ കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾക്കോ ഒരു പരിധിക്കപ്പുറം മുന്നേറാൻകഴിഞ്ഞില്ല.

അതുപോലെതന്നെ അന്യൂനമായ ‘സോഷ്യലിസ്റ്റ് ജനാധിപത്യം’ പ്രവർത്തനക്ഷമമാക്കുന്നതിലും ജനാധിപത്യകേന്ദ്രീകരണതത്വം വ്യതിയാനംകൂടാതെ പ്രാവർത്തികമാക്കി ഉൾപാർടി ജനാധിപത്യം ഉറപ്പുവരുത്തുന്നതിലും ചെറുതും വലുതുമായ പിഴവുകളുണ്ടായി.

ഇത്തരം വീഴ്ചകളിൽനിന്ന് വിലപ്പെട്ട പാഠങ്ങൾ ഉൾക്കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തികച്ചും വിഭിന്നമായ സാമ്പത്തിക – സാമൂഹ്യ- രാഷ്ട്രീയ–-സാംസ്കാരിക, ശാസ്ത്രസാങ്കേതിക സാഹചര്യത്തിൽ എങ്ങനെ ചൂഷണത്തിനെതിരായ സമരവും സമത്വപൂർണമായ സമൂഹത്തിന്റെ സ്ഥാപനവും സാക്ഷാൽക്കരിക്കാനാകും എന്നതാണ് നാം പരിശോധിക്കേണ്ടത്.

റഷ്യൻ സാഹചര്യത്തിൽ സിദ്ധാന്തവും പ്രയോഗവും സർഗാത്മകമായി സമന്വയിപ്പിച്ച് ലെനിൻ കാട്ടിത്തന്ന മാതൃകതന്നെയാണ് ഇന്ത്യൻ സാഹചര്യത്തിൽ മാറ്റങ്ങളോടെ പ്രയോഗിക്കാനാകുന്നത്.

കോവിഡിനെതിരായ ആസന്നസമരത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന അഭിമാനകരമായ പ്രവർത്തനങ്ങളിൽ സഹകരിക്കുകയാണ് നമ്മുടെ അടിയന്തരകടമ എന്നതിൽ സംശയമില്ല.

അതോടൊപ്പം കോവിഡ് വൈറസിനെ തുരത്തിയാൽ മാത്രം പോരാ, മുതലാളിത്ത ചൂഷണവ്യവസ്ഥയാണ് യഥാർഥ മഹാമാരിയെന്ന – വസ്തുത ജനമനസ്സുകളിലെത്തിക്കാനുള്ള ആശയപ്പോരാട്ടവും സാധ്യമായത്ര ശക്തവും വ്യാപകവുമാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here