ലെനിന്‍ @ 150: പോരാട്ടപാഠങ്ങള്‍ – എം എ ബേബി എഴുതുന്നു

ഏപ്രില്‍ 22 വ്‌ളാദിമീര്‍ ഇല്ലിച്ച് ഉല്യാനോവ് ലെനിന്റെ 150-ാം ജന്മദിനമാണ്. റഷ്യന്‍ വിപ്ലവനായകന്റെ 150-ാം ജന്മദിനം സാധാരണഗതിയില്‍ അതിവിപുലമായി സംഘടിപ്പിക്കപ്പെടുമായിരുന്നു. എന്നാല്‍, കോവിഡ്-19ന്റെ ആക്രമണത്തില്‍ അമര്‍ന്ന ലോകം വ്യത്യസ്തമായും പ്രതീകാത്മകമായും ഈ ദിനാചരണത്തിന് നിര്‍ബന്ധിതമായിരിക്കുകയാണ്.
ലെനിന്റെ മഹത്വം മാര്‍ക്‌സും എംഗല്‍സും മുന്നോട്ടുവച്ച വിപ്ലവസിദ്ധാന്തത്തെ മാറിയ – കാലഘട്ടത്തിലേക്ക് വികസിപ്പിക്കുന്നതിന് സൈദ്ധാന്തികമായ സംഭാവന നല്‍കി എന്നതാണ്.

റഷ്യന്‍ വിപ്ലവത്തിലും ലെനിന്റെ പ്രായോഗിക നേതൃപാടവം കാണാം. ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’ എന്ന ശ്രദ്ധേയകൃതി അദ്ദേഹത്തിന്റെ സൈദ്ധാന്തികസംഭാവനയുടെ നിദര്‍ശനമാണ്. യൂറോപ്പിലെ മുതലാളിത്തരാജ്യങ്ങളില്‍ താരതമ്യേന പിന്നിലായിരുന്ന റഷ്യയില്‍ സുശക്തമായി തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനവും ബോള്‍ഷെവിക് പാര്‍ടിയും വളര്‍ത്തിയെടുത്തുകൊണ്ട് സാര്‍ ഭരണത്തിനും ചൂഷകവ്യവസ്ഥയ്ക്കും അന്ത്യം കുറിക്കുന്നതിന് പ്രായോഗികനേതൃത്വം നല്‍കിയത് പുതിയ യുഗസൃഷ്ടിയിലേക്ക് നയിച്ചു. 1917ലെ വിപ്ലവവിജയത്തെ തുടര്‍ന്ന് 1919-ല്‍ 3—ാം ഇന്റര്‍നാഷണല്‍ എന്നുകൂടി അറിയപ്പെടുന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന് രൂപം കൊടുത്തതിന്റെ നേതൃത്വവും ലെനിനാണ്.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് രൂപംനല്‍കിയ മുദ്രാവാക്യം 3-ാം ഇന്റര്‍നാഷണലില്‍ ചര്‍ച്ചചെയ്ത് ലെനിന്‍ വിപുലപ്പെടുത്തുകയുണ്ടായി. ‘സര്‍വരാജ്യങ്ങളിലെയും തൊഴിലാളികളേ സംഘടിക്കുവിന്‍’ എന്ന മാനിഫെസ്റ്റോയിലെ മുദ്രാവാക്യം, ലോകത്തെങ്ങുമുള്ള തൊഴിലാളികളേ, മര്‍ദിത ജനകോടികളെ ഒന്നിക്കുക എന്നാണ് ലെനിന്റെ നേതൃത്വത്തില്‍ കാലോചിതമാക്കിയത്.

വിപ്ലവപ്രസ്ഥാനത്തിന്റെ ലക്ഷ്യവും തന്ത്രവും അടവും മുദ്രാവാക്യങ്ങളും കാല, ദേശ മാറ്റങ്ങള്‍ കണക്കിലെടുത്ത് സൂക്ഷ്മവും ശാസ്ത്രീയവുമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന് ലെനിന്‍ സൈദ്ധാന്തികമായും പ്രായോഗികമായും തെളിയിച്ചു. വിപ്ലവാനന്തര റഷ്യയില്‍ കഷ്ടിച്ച് 6 വര്‍ഷത്തില്‍ ചില്വാനമേ ലെനിന്‍ ജീവിച്ചിരുന്നുള്ളൂ. റഷ്യ എന്ന വിപ്ലവശിശുവിനെ വളരാന്‍ അനുവദിക്കാതെ പിറന്നപ്പോള്‍ത്തന്നെ വളഞ്ഞിട്ട് തച്ചുകൊല്ലാന്‍ ഒരു ഡസനിലധികം മുതലാളിത്ത സാമ്രാജ്യത്വ ചൂഷകഭരണ കൂടങ്ങള്‍ കടന്നാക്രമണയുദ്ധം നടത്തുകയുണ്ടായി. അതിനെ അഭിമുഖീകരിക്കാനും അതിജീവിക്കാനും ഒരു രാജ്യത്ത് മാത്രമായി സോഷ്യലിസം വളര്‍ത്തിയെടുക്കുക എന്ന സാഹസികപരീക്ഷണത്തിന് സഹായകരമായി അടവുകള്‍ വികസിപ്പിച്ചെടുക്കാനും ലെനിന്‍ പരിശ്രമിച്ചു.

ചുരുങ്ങിയ കാലഘട്ടത്തില്‍ ‘യുദ്ധകാല കമ്യൂണിസം’ എന്നും നവ സാമ്പത്തികനയം എന്നും അറിയപ്പെടുന്ന വ്യത്യസ്ത പരിപാടികള്‍ ഉപയോഗിക്കപ്പെട്ടു. റഷ്യന്‍ പാര്‍ലമെന്റായ ദൂമയിലെ പങ്കാളിത്തത്തിന്റെ കാര്യത്തിലും അവസരവാദനിലപാടും അതി സാഹസികനിലപാടും ലെനിന്‍ തിരസ്‌കരിച്ചു. ഇത്തരത്തില്‍ സദാ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മൂര്‍ത്തസാഹചര്യം ആവശ്യപ്പെടുന്ന സമരമുറകളും അടവുനയങ്ങളും ആവിഷ്‌കരിക്കുക എന്ന ശാസ്ത്രീയസമ്പ്രദായം ലെനിന്‍ അപാരമായ പാടവത്തോടെ നടപ്പാക്കി. ‘സമരമുറകളുടെ ആചാര്യന്‍’ എന്ന അപരനാമധേയം അദ്ദേഹത്തിന് ലഭിച്ചത് അങ്ങനെയാണ്.

ഫിദല്‍ കാസ്‌ട്രോ അഭിപ്രായപ്പെട്ടതുപോലെ കുറേക്കാലംകൂടി ലെനിന്‍ ജീവിച്ചിരുന്നെങ്കില്‍ (54 വയസ്സ് തികയുന്നതിനുമുമ്പ് അദ്ദേഹം മരണമടഞ്ഞു) റഷ്യയുടെയും യൂറോപ്പിന്റെയും ലോകത്തിന്റെയും ചരിത്രം ഒരുപക്ഷേ കൂടുതല്‍ പുരോഗമനപരവും ഉള്ളുറപ്പുള്ളതും ആകുമായിരുന്നു. ഒരു പ്രതിവിപ്ലവകാരിയുടെ രണ്ട് വെടിയുണ്ടകള്‍ ഏറ്റ ലെനിന്‍ രണ്ടുമാസത്തോളം – നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതവും പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചത്. മാരകമായ ആ ആക്രമണംകൊണ്ടുകൂടിയാണ് ലെനിന്റെ വിലപ്പെട്ട വിപ്ലവജീവിതം അകാലത്തില്‍ പൊലിഞ്ഞത്.

ലെനിന്റെ മരണശേഷം നാലരപ്പതിറ്റാണ്ട് സോവിയറ്റ് യൂണിയന്‍ നിലനിന്നു. എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും മുതലാളിത്തസാമ്പത്തിക പ്രതിസന്ധി ബാധിക്കാത്തതാണ് സോഷ്യലിസ്റ്റ് സമ്പദ്ഘടന എന്ന് പഞ്ചവത്സരപദ്ധതികളിലൂടെ റഷ്യക്ക് തെളിയിക്കാനായി. നാസിസത്തെയും ഫാസിസത്തെയും പരാജയപ്പെടുത്തുന്നതില്‍ സഖ്യശക്തികളോടുചേര്‍ന്ന് ഏറ്റവും ത്യാഗോജ്വലമായി പങ്ക് വഹിച്ചത് സോവിയറ്റ് ചെമ്പടയാണ്. റഷ്യന്‍ വിപ്ലവവും ഫാസിസത്തിനുമേലുള്ള വിജയവും ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും മര്‍ദിത ജനതയ്ക്ക് കൊളോണിയല്‍ നുകം വലിച്ചെറിഞ്ഞ് രാഷ്ട്രീയസ്വാതന്ത്ര്യം നേടാന്‍ അപാരമായ ആത്മധൈര്യവും സമരോര്‍ജവും പകര്‍ന്നേകി.

കിഴക്കന്‍ യൂറോപ്പിലെയും സോവിയറ്റ് യൂണിയനിലെയും സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ടാകുമ്പോഴാണ് ലെനിന്റെ 150—ാം ജന്മദിനം നാം ആചരിക്കുന്നത്. ഈ മൂന്ന് പതിറ്റാണ്ട് കാലത്തെ ലോകാനുഭവങ്ങള്‍ എന്താണ് നമ്മളോട് പറയുന്നത്? നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ എന്ന വ്യാജ മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന ഹീനമുതലാളിത്ത ചൂഷണനയങ്ങള്‍ മനുഷ്യലോകത്തെയും ജീവപ്രപഞ്ചത്തെയും അതിഭയാനക-മായ സര്‍വനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

ലോകത്തെ നിശ്ചലമാക്കി കോവിഡ്-19 രോഗം പരക്കുന്നതിനിടയില്‍ പകര്‍ന്നു തരുന്ന ഒരു പാഠമുണ്ട്. ചൂഷണവും കൊള്ളയും നടത്തി കുന്നുകൂട്ടിയ സമ്പത്തോ ന്യൂക്ലിയര്‍ ആയുധങ്ങളോ കൊണ്ട് ജയിക്കാനും ആധിപത്യം നേടാനും എപ്പോഴും കഴിഞ്ഞുകൊള്ളണമെന്നില്ല. നിസ്സാരമെന്നുകരുതാവുന്ന ഒരു വൈറസിന് ലോകത്തെ ഭീതിയിലാക്കി നിശ്ചലമാക്കാനാകും.

ജീവിച്ചിരിക്കണമെങ്കില്‍ എല്ലാവരും ഓരോരുത്തരെയും ഓരോരുത്തരും എല്ലാവരെയും കരുതണം. തീവ്രമുതലാളിത്തത്തിന്റെ അടിസ്ഥാന മുദ്രാവാക്യം വിദ്യാഭ്യാസവും ആരോഗ്യവും – ഉള്‍പ്പെടെ സര്‍വതും കമ്പോളനിയമങ്ങള്‍ക്ക് വിട്ടു കൊടുക്കണമെന്നല്ലേ? അത് പരമ അബദ്ധമാണ് എന്ന് ഏറ്റവും ഉച്ചത്തില്‍ പറഞ്ഞുപോന്നിരുന്നത് മാര്‍ക്‌സിന്റെയും ലെനിന്റെയും ഇ എം- എസിന്റെയും പിന്‍ഗാമികളായ കമ്യൂണിസ്റ്റുകാരാണ് . കേരളം കോവിഡിനെ നേരിടുന്നതില്‍ ലോകം ശ്രദ്ധിക്കുന്ന ഒരു മാതൃകയായത് ചരിത്രപരമായ കാരണങ്ങള്‍ക്കുപുറമെ 1957 മുതല്‍ വ്യത്യസ്തഘട്ടങ്ങളിലായി 3 പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ നാടിന് നല്‍കിയ നയപരമായ ബദല്‍ ദിശാബോധം കൊണ്ടുകൂടിയാണ്.

ഹീന മുതലാളിത്ത സാമ്പത്തികനയങ്ങള്‍ സമൂഹത്തില്‍ പലതലത്തില്‍ ആഘാതമാകുന്നു. പകര്‍ച്ചവ്യാധികളും രോഗങ്ങളും വരാതെ നോക്കാനുള്ള കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും പണവും ശാസ്ത്രബുദ്ധിയും വിനിയോഗിക്കുന്നതിനേക്കാള്‍ മൂലധനശക്തികള്‍ പ്രാധാന്യം കൊടുക്കുന്നത് ലാഭം പരമാവധിയാകാന്‍ എങ്ങനെ സാധിക്കും എന്നതിനാണ്. ഇക്കാര്യം അമേരിക്കന്‍ അനുഭവത്തെത്തന്നെ മുന്‍നിര്‍ത്തി വിശ്രുതചിന്തകനായ നോം ചോംസ്‌കി ചൂണ്ടിക്കാട്ടിയത് ഒരാഴ്ചമുമ്പ് ഈ പേജില്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകും.

കോവിഡ് മരണസംഖ്യ നമ്മുടെ മനസ്സിനെ മരവിപ്പിച്ചുകഴിഞ്ഞു. പ്രതിരോധ കുത്തിവയ്പോ പൂര്‍ണ ഫലപ്രാപ്തിയുള്ള മരുന്നോ ഇല്ലാത്തതുകൊണ്ട് കൂടിയാണ് ഈ മരണങ്ങള്‍ എന്ന് നമുക്കറിയാം. എന്നാല്‍, മരുന്ന് ആവശ്യം പോലെ ലഭ്യമായിട്ടും ഓരോ ദിവസവും ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ലോകത്ത് പലതരത്തില്‍ മരിക്കുന്നത് നമ്മളാരും ഗൗരവത്തില്‍ എടുക്കുന്നില്ല.

പണച്ചെലവുള്ള മരുന്ന് കിട്ടാത്തതുകൊണ്ട് മരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യമല്ല ഇവിടെ പറയുന്നത്. അത് നിശ്ചയമായും സംഭവിക്കുന്നുണ്ട്. എന്നാല്‍, ഓരോ ദിവസവും പട്ടിണികിടന്ന് ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ ഓരോ കോണിലും പതിനായിരക്കണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുന്നു. ഭക്ഷണം എന്ന മരുന്ന് നല്‍കിയാല്‍മാത്രം അവരുടെ ജീവന്‍ സംരക്ഷിക്കാനാകും. ഇന്ത്യയിലെ ഗോഡൗണുകളില്‍ ഉള്‍പ്പെടെ ആവശ്യത്തിലേറെ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടപ്പുണ്ടെന്ന് നമുക്കറിയാം. അത് പട്ടിണിക്കാര്‍ക്ക് എത്തിച്ചുകൊടുക്കാത്തത് മുതലാളിത്തവ്യവസ്ഥയുടെ കിരാതത്വമാണ്.

ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിനുശേഷം ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച് താരതമ്യേന സമത്വപൂര്‍ണമായ ഒരു സമൂഹം കൃഷിക്കാരുടെ സഹകരണത്തോടുകൂടി രൂപപ്പെടുത്താന്‍ തൊഴിലാളികള്‍ക്ക് കഴിയും എന്ന് റഷ്യ തെളിയിച്ചു. ഒരുഘട്ടത്തില്‍ വിദ്യാഭ്യാസ, ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ വന്‍ കുതിച്ചുചാട്ടംതന്നെ റഷ്യയിലുണ്ടായി. ബഹിരാകാശത്തിലേക്ക് ആദ്യമായി സ്പുട്‌നിക് തൊടുത്തുവിട്ടതും യൂറി ഗഗാറിന്‍ ആദ്യ ബഹിരാകാശസഞ്ചാരിയായതും വാലന്റീന തെരഷ്‌കോവ ബഹിരാകാശത്ത് പോകുന്ന പ്രഥമവനിതയായതും പ്രധാന രാജ്യങ്ങളുടെ കൂട്ടത്തില്‍ സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം അനുവദിച്ചതും റഷ്യയുടെ പ്രശസ്തി ഉയര്‍ത്തി. എന്നാല്‍, ഇ എം എസ് ചൂണ്ടിക്കാണിച്ചതുപോലെ ഉല്‍പ്പാദനമേഖലയില്‍ വികസിത മുതലാളിത്തരാജ്യങ്ങളോട് മത്സരിച്ച് ഗുണമേന്മയിലും ഉല്‍പ്പാദനക്ഷമതയിലും സോഷ്യലിസ്റ്റ് മികവ് സ്ഥാപിക്കുന്നതില്‍ സോവിയറ്റ് റഷ്യയ്‌ക്കോ കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ക്കോ ഒരു പരിധിക്കപ്പുറം മുന്നേറാന്‍കഴിഞ്ഞില്ല. അതുപോലെതന്നെ അന്യൂനമായ ‘സോഷ്യലിസ്റ്റ് ജനാധിപത്യം’ പ്രവര്‍ത്തനക്ഷമമാക്കുന്നതിലും ജനാധിപത്യകേന്ദ്രീകരണതത്വം വ്യതിയാനംകൂടാതെ പ്രാവര്‍ത്തികമാക്കി ഉള്‍പാര്‍ടി ജനാധിപത്യം ഉറപ്പുവരുത്തുന്നതിലും ചെറുതും വലുതുമായ പിഴവുകളുണ്ടായി. ഇത്തരം വീഴ്ചകളില്‍നിന്ന് വിലപ്പെട്ട പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ തികച്ചും വിഭിന്നമായ സാമ്പത്തിക – സാമൂഹ്യ- രാഷ്ട്രീയ–സാംസ്‌കാരിക, ശാസ്ത്രസാങ്കേതിക സാഹചര്യത്തില്‍ എങ്ങനെ ചൂഷണത്തിനെതിരായ സമരവും സമത്വപൂര്‍ണമായ സമൂഹത്തിന്റെ സ്ഥാപനവും സാക്ഷാല്‍ക്കരിക്കാനാകും എന്നതാണ് നാം പരിശോധിക്കേണ്ടത്. റഷ്യന്‍ സാഹചര്യത്തില്‍ സിദ്ധാന്തവും പ്രയോഗവും സര്‍ഗാത്മകമായി സമന്വയിപ്പിച്ച് ലെനിന്‍ കാട്ടിത്തന്ന മാതൃകതന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ മാറ്റങ്ങളോടെ പ്രയോഗിക്കാനാകുന്നത്.

കോവിഡിനെതിരായ ആസന്നസമരത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഭിമാനകരമായ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയാണ് നമ്മുടെ അടിയന്തരകടമ എന്നതില്‍ സംശയമില്ല. അതോടൊപ്പം കോവിഡ് വൈറസിനെ തുരത്തിയാല്‍ മാത്രം പോരാ, മുതലാളിത്ത ചൂഷണവ്യവസ്ഥയാണ് യഥാര്‍ഥ മഹാമാരിയെന്ന – വസ്തുത ജനമനസ്സുകളിലെത്തിക്കാനുള്ള ആശയപ്പോരാട്ടവും സാധ്യമായത്ര ശക്തവും വ്യാപകവുമാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News