തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ വലിയ പരിവര്‍ത്തനം ഉണ്ടാക്കി നമ്മുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കാനും വലിയൊരു കര്‍മപദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അടിയന്തരമായി ഈ ബൃഹത് പദ്ധതിക്കൊരു രൂപം നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടേയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നതായും ഒരാഴ്ചയ്ക്കകം പദ്ധതിക്ക് രൂപം നല്‍കാന്‍ തീരുമാനമായതായും അടുത്ത ബുധനാഴ്ച വീണ്ടും യോഗം ചേര്‍ന്ന് കര്‍മപദ്ധതിക്ക് അവസാന രൂപം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്:
അര നൂറ്റാണ്ട് മുമ്പാണ് ഭൗമദിനം ആചരിച്ചു തുടങ്ങിയത്. ജീവജാലങ്ങളുടെ സാന്നിധ്യമാണ് ഭൂമിയെ മറ്റ് ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ആ ജീവജാലങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ടമായ സാന്നിധ്യമാണ് മനുഷ്യന്‍. ഭൂമിയുടെ സംരക്ഷണം എന്നത് മനുഷ്യരാശിയുടെ നിലനില്‍പിന്റെ സംരക്ഷണം കൂടിയാകുന്നു.
കോവിഡ് 19 എന്ന മഹാമാരി മനുഷ്യരാശിയെ മാരകമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ഇത്തവണത്തെ ഭൗമദിനാചരണം. അതുകണ്ടുകൊണ്ടാണ് കാര്‍ഷിക രംഗത്തുള്ള ഇടപെടലിന് ഈ ഭൗമദിനത്തില്‍ നാം പ്രാധാന്യം നല്‍കുന്നത്.
കര്‍മപദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാലവര്‍ഷത്തിന് മുമ്പായി തന്നെ ആരംഭിക്കണം എന്നാണ് വിലയിരുത്തപ്പെട്ടത്. യോഗത്തില്‍ കൃഷി, ജലസേചനം, തദ്ദേശ സംഭരണം, ക്ഷീര വികസനം എന്നീ വകുപ്പ് മന്ത്രിമാരും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും പങ്കെടുത്തിരുന്നു.
തരിശ് നിലങ്ങളില്‍ പൂര്‍ണമായും കൃഷിയിറക്കുക എന്നതാണ് ഇതില്‍ മുഖ്യമായി കാണുന്നത്. ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് കൃത്യമായി കണ്ടെത്തും. ഇതില്‍ ഭൂമിയുടെ ഉടമകള്‍ക്ക് യാതൊരു ആശങ്കയും ഉണ്ടാകേണ്ട കാര്യമില്ല. അവരുമായി ചര്‍ച്ച ചെയ്ത് ഒരു സമവായത്തിലൂടെ കൃഷിയിറക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുക.
ഉടമകള്‍ കൃഷിയിറക്കുമെങ്കില്‍ വളരെ സൗകര്യം. അല്ലെങ്കില്‍ പൊതുവായ ഒരു രീതി കണ്ടെത്താമെന്നാണ് ധാരണ. കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അതോടൊപ്പം ജലസേചനം, മൃഗസംരക്ഷണം, സഹകരണ വകുപ്പുകള്‍ ഇതെല്ലാം പങ്കാളികളാകും. കൃഷിയുടെ പരമ്പരാഗത സങ്കേതങ്ങളില്‍ കടിച്ചു തൂങ്ങാതെ പുതിയ സാധ്യതകളിലേക്ക് തിരിയണമെന്ന് കണ്ടിട്ടുണ്ട്.
മണ്ണില്‍ മാത്രമാണ് കൃഷി എന്ന സങ്കല്‍പം മാറിക്കഴിഞ്ഞു. വെള്ളത്തിലും മട്ടുപ്പാവുകളിലും ഗ്രോ ബാഗുകളിലും സമൃദ്ധമായ വിള ലഭിക്കുന്ന കൃഷിരീതികളുണ്ട്. മത്സ്യകൃഷി കായലിലും കൃതൃമ ജലാശയങ്ങളിലും മാത്രമല്ല കടലില്‍ തന്നെ ചെയ്യാവുന്ന സാങ്കേതിക വിദ്യയും രീതിയും നമ്മുടെ മുന്നിലുണ്ട്.
കന്നുകാലി വളര്‍ത്തല്‍, ആടു വളര്‍ത്തല്‍, കോഴി വളര്‍ത്തര്‍, പന്നി പോത്ത് എന്നിവയെ വളര്‍ത്തല്‍ മത്സ്യകൃഷി അതിന്റെ വൈവിധ്യവല്‍കരണം എന്നിവയ്ക്കെല്ലാം മുന്തിയ പ്രാധാന്യം നല്‍കി നമ്മുടെ ഭാവി പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുക.
നമ്മുടെ എല്ലാ പരിമിതികളും നിലനില്‍ക്കുമ്പോള്‍ തന്നെ ഭാവിയിലെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ എന്ത് ചെയ്യാനാകും എന്ന് ആലോചനയാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഈ മേഖലയില്‍ കൃഷിക്ക് പുറമേ മൃഗസംരക്ഷണ- മത്സ്യ മേഖലകളില്‍ ഒരു കര്‍മപദ്ധതി ആലോചിക്കുന്നത്. മുട്ട, മാംസം തുടങ്ങിയവയുടെ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിന് നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് പ്രതിദിനം 75 ലക്ഷം അധികം മുട്ട ഉത്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും സഹായങ്ങളും ഒരുക്കും. ഒരു വീട്ടില്‍ അഞ്ച് കോഴിയെ എങ്കിലും വളര്‍ത്തുന്നതിന് സാധാരണ ഗതിയില്‍ പ്രയാസമുണ്ടാവില്ല ശരാശരി രണ്ട് മുട്ടയെങ്കിലും അതിലൂടെ ലഭിക്കുകയും ചെയ്യും. കൂടുതല്‍ കോഴികളെ ഒരു വീട്ടില്‍ വളര്‍ത്താന്‍ സാധിക്കുമെന്നും നമുക്കറിയാം.
സഹകരണസംഘങ്ങള്‍ മുഖേന കാര്‍ഷിക രംഗത്ത് പുതിയ ദൗത്യങ്ങള്‍ക്ക് ആവശ്യമായ വായ്പ ലഭ്യമാക്കുന്നതിന് വിപുലമായ പദ്ധതി നടപ്പാക്കും. ഇത്തരത്തിലുള്ള എല്ലാ പദ്ധതികള്‍ക്കും നബാര്‍ഡിന്റെ സഹായം തേടാനാണ് ഉദ്ദേശിക്കുന്നത്.
അതോടൊപ്പം, ഒരു കുടുംബത്തില്‍ ഒന്നോ രണ്ടോ പശുക്കളെ വളര്‍ത്താനുള്ള പദ്ധതിയും ആരംഭിക്കും. പഞ്ചായത്ത് തലത്തില്‍ അഞ്ചോ പത്തോ പശുക്കളെങ്കിലും ഉള്ള ഫാമുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.
കേരളാ ചിക്കന്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കും. കോഴിയിറച്ചിയുടെ ലഭ്യതയും വില സ്ഥിരതയും ഇതിലൂടെ ഉറപ്പാക്കാന്‍ കഴിയും. ഈ വര്‍ഷം 200 ഔട്ട്ലെറ്റുകള്‍ തുടങ്ങും. കുടുംബശ്രീക്ക് സ്വന്തമായി ഇറച്ചിക്കോഴി സംഭരണത്തിനുള്ള പ്ലാന്റുകള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും.
ക്ഷീര രംഗത്തെ പ്രധാന പ്രശ്നം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പാലുല്‍പാദനം വലിയ തോതില്‍ വര്‍ധിച്ചാല്‍ അധികം വരുന്ന പാല്‍ എന്ത് ചെയ്യണം എന്നതാണ്. ഇപ്പോള്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും പാല്‍ കൊണ്ടുപോയി പാല്‍പ്പൊടിയാക്കി മാറ്റുന്നുണ്ട്. ഇതിന് ലിറ്റര്‍ ഒന്നിന് പത്തു രൂപ അധിക ചിലവ് വരുന്നുണ്ട്.
ഇതൊഴിവാക്കാന്‍ മിച്ചം വരുന്ന പാല്‍ പാല്‍പ്പൊടിയായോ ബാഷ്പീകരിച്ച പാലോ ആയി പരിവര്‍ത്തനം ചെയ്ത് സംഭരിക്കേണ്ടതായിട്ടുണ്ട്. ഇതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ പാല്‍പ്പൊടി പ്ലാന്റ് സ്ഥാപിക്കും. അതിനോടൊപ്പം ഒരു ബാഷ്പീകരണ പ്ലാന്റും സ്ഥാപിക്കാന്‍ ആലോചിക്കുകയാണ്. ഇതിനുള്ള സാധ്യതാ പഠനം നടത്തും.
പാലില്‍ നിന്നുള്ള മൂല്യവര്‍ധിത വസ്തുക്കളായ ചീസ്, കട്ടിത്തൈര് തുടങ്ങിയവയുടെ ഉത്പാദനം വര്‍ധിപ്പിക്കും. നിലവിലുള്ള ഡയറ പ്ലാന്റുകളില്‍ ഉത്പന്ന വൈവിധ്യവല്‍ക്കരണം നടത്തും. ക്ഷീരസഹകരണ സംഘങ്ങളെല്ലാം നവീകരിക്കും. കറവ യന്ത്രങ്ങള്‍ക്കുള്ള സബ്സിഡി വര്‍ധിപ്പിക്കും.
പതിനയ്യായിരം ഏക്കര്‍ സ്ഥലത്ത് സമയബന്ധിതമായി കാലിത്തീറ്റ കൃഷി വ്യാപിപ്പിക്കും. മത്സ്യമേഖലയ്ക്ക് സമഗ്രമായ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈ കാര്യം വിശദമായി കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കും.
കോവിഡിന് ശേഷമുള്ള ഘട്ടത്തില്‍ അതിജീവനത്തിനായി മത്സ്യബന്ധന മേഖലയില്‍ അടിയന്തിര പുനരുജ്ജീവന നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബദല്‍ ഉപജീവന മാര്‍ഗം നല്‍കുന്നതിന് പ്രാമുഖ്യം നല്‍കും. മത്സ്യം, പാല്‍, മുട്ട ഈ മേഖലകളിലെ വിതരണ ശൃംഖലകളിലെ നവീകരണം ഉറപ്പ് വരുത്തും. മത്സ്യ വിതരണ ശൃംഘല പരിഷ്‌കരിക്കുന്നതിന് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.
സംസ്ഥാനത്തെ വലിയ ജലാശയങ്ങള്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് കീഴില്‍ കൊണ്ടുവരും. അവയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടേയും സഹായത്തോടെ മത്സ്യകൃഷി വ്യാപിപ്പിക്കും. മത്സ്യക്കുഞ്ഞുങ്ങളെ പൊതുജലാശയങ്ങളില്‍ നിക്ഷേപിക്കും. ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങള്‍ നിശ്ചിത വര്‍ഷത്തേക്ക് പ്രത്യേക വ്യവസ്ഥയില്‍ മത്സ്യകൃഷിക്ക് ഉപയോഗയോഗ്യമാക്കുന്ന കാര്യവും പരിഗണിക്കും.
സ്വകാര്യ മത്സ്യ വളര്‍ത്തല്‍ കേന്ദ്രങ്ങളും ഇതോടൊപ്പം ആരംഭിക്കും. മത്സ്യ മേഖലയിലെ സ്ഥാപന വായ്പ വര്‍ധിപ്പിക്കുന്നതിനായി പുതിയ വായ്പാ നയം രൂപീകരിക്കും. ഉള്‍നാടന്‍ മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള മത്സ്യമേഖലയുടെ വായ്പാ ആവശ്യങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സംവിധാനമുണ്ടാക്കും. മത്സ്യം കടലില്‍ എവിടെ കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം ആഴക്കടല്‍ മത്സ്യബന്ധനത്തിന് തടസമാകുന്നു.
മത്സ്യബന്ധനത്തിന് ഏര്‍പ്പെടുന്നവര്‍ക്ക് വിവരങ്ങള്‍ യഥാവിധി എത്തിക്കുന്നതിന് സാങ്കേതിക സംവിധാനമുണ്ടാക്കും. ഗുണനിലവാരമുള്ള മത്സ്യവിത്തുത്പാദനം ശക്തിപ്പെടുത്തും ശുദ്ധജല ചെമ്മീന്‍ ഉപ്പുവെള്ള ചെമ്മീന്‍, കല്ലുമ്മക്കായ, ചിപ്പി, ഞണ്ട് എന്നിവയുടെയെല്ലാം വിത്തുല്‍പാദനത്തിന് പ്രത്യേക ശ്രദ്ധ നല്‍കും.
നമുക്ക് ഏറെ പരിചയമില്ലാത്തതാണ് കടല്‍ മത്സ്യകൃഷി ഇത് ഇന്ത്യന്‍ സമുദ്ര മത്സ്യ ബന്ധനത്തിന്റെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ സാധ്യത പരിശോധിക്കാനും കടല്‍ തീരപ്രദേശങ്ങളില്‍ ഉപ്പു വെള്ളത്തിലെ കൃഷി വിപുലീകരിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അലങ്കാല മത്സ്യമേഖലയിലെ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്തും. അതോടൊപ്പം തദ്ദേശീയ അലങ്കാര മത്സ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here