കേരളം വീണ്ടും മാതൃക: കാന്‍സര്‍ ചികിത്സ ഇനി കന്യാകുമാരിയിലുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച 22 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം തമിഴ്നാട്ടിലെ കന്യാകുമാരിയിലും ചികിത്സാ കേന്ദ്രം സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

തമിഴ്നാട് സര്‍ക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആര്‍.സി.സി.യുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കുന്നത്. കന്യാകുമാരിയിലേയും സമീപ ജില്ലകളിലേയും രോഗികള്‍ക്ക് ഇതേറെ ആശ്വാസകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കന്യാകുമാരിയിലും സമീപ ജില്ലകളില്‍ നിന്നും 560 പേരാണ് ആര്‍.സി.സി.യില്‍ ചികിത്സയിലുള്ളത്. എന്നാല്‍ ലോക് ഡൗണ്‍ കാരണവും രോഗ പകര്‍ച്ച കാരണവും ഇവര്‍ക്ക് അതിര്‍ത്തി കടന്ന് ചികിത്സ തേടാന്‍ കഴിയില്ല. ഇവര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഉറപ്പ് വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.

സംസ്ഥാന ആരോഗ്യ വകുപ്പ് തമിഴ്നാട് ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്. ആര്‍.സി.സി.യില്‍ ചികിത്സയിലുള്ള തമിഴ്നാട്ടിലെ രോഗികള്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്.

ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സ് വഴി രോഗികളുടെ ചികിത്സാ വിവരം അവിടത്തെ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞ് കൊടുത്താണ് ചികിത്സ നടത്തുന്നത്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയുന്നതാണ്.

രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികളെ കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കിയത്.

സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണ് കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്കാശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാല ജനറല്‍ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, ഇ.സി.ഡി.സി. കഞ്ഞിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കിയത്.

ഈ 22 കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്‍.സി.സിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് നിരവധി രോഗികള്‍ക്ക് ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പിയും മറ്റ് അനുബന്ധ ചികിത്സയും ലഭിച്ചുവരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here