ഇടുക്കിയില്‍ മൂന്ന് പേര്‍ക്കുകൂടി കൊറോണ; സ്ഥിരീകരിച്ചത് ജനപ്രതിനിധിക്കും ആരോഗ്യപ്രവര്‍ത്തകനും; ജില്ലയില്‍ കര്‍ശനനിയന്ത്രണങ്ങള്‍

തിരുവനന്തപുരം: ഇടുക്കിയില്‍ ഇന്ന് മൂന്ന് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായി ഇടുക്കി ജില്ലാ കലക്ടര്‍. ജനപ്രതിനിധിക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മൂന്ന് പേരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 17 ആയി. ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഗബാധിതരുടെ എണ്ണംകൂടിയതോടെ റെഡ്‌സോണില്‍ ഉള്‍പ്പെടുത്തിയ ഇടുക്കി, കോട്ടയം ജില്ലകളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ അതിര്‍ത്തികള്‍ അടച്ചുപൂട്ടി. പ്രത്യേക അനുമതിയോടെ വരുന്നവരെ മാത്രമേ ജില്ലകളിലേക്ക് പ്രവേശിപ്പിക്കൂ. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.

ഇടുക്കിയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍ എന്നിവയും കോട്ടയത്തെ അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളും ഹോട്ട്‌സ്‌പോട്ടുകളാണ്. ഇവിടങ്ങളില്‍ മെയ് മൂന്ന് വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.

റെഡ് സോണിലെ കണ്ടയിന്‍മെന്റ് സോണുകളിലെ (ഹോട്ട്‌സ്‌പോട്ടുകളില്‍ പൊലീസ് മാര്‍ക്ക് ചെയ്ത മേഖല) ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാഭരണകൂടം നിര്‍ദേശിച്ചു. കണ്ടയിന്‍മെന്റ് സോണുകളില്‍ പ്രവേശനത്തിനും പുറത്തേക്കു പോകുന്നതിനും രണ്ടു പോയിന്റുകള്‍ മാത്രമാണ് ഉണ്ടാകുക. ഈ പോയിന്റുകള്‍ റവന്യൂ/ പൊലീസ് പാസ് മുഖേന നിയന്ത്രിക്കും.

കണ്ടയിന്‍മെന്റ് സോണുകളില്‍ അവശ്യ ഭക്ഷ്യ വസ്തുക്കള്‍, മരുന്നുകള്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക് സന്നദ്ധ സേവകര്‍ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കും. പാചകവാതക വിതരണം ആഴ്ചയില്‍ ഒരു ദിവസം മാത്രം. റേഷന്‍ കടകള്‍ ഒഴികെയുള്ള കടകളോ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാന്‍ പാടില്ല. കുടിവെള്ള, വൈദ്യുതി തകരാറുകള്‍ അതത് വകുപ്പുകള്‍ അടിയന്തരമായി പരിഹരിക്കണം.

കണ്ടെയിന്‍മെന്റ് സോണുകളല്ലാത്ത ഹോട്ട്‌സ്‌പോട്ടുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ പൊതുജനം വീടിന് പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കര്‍ശനമായി പാലിക്കുകയും വേണം. അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതക വിതരണ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രം പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കരുത്.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഹോട്‌സ്‌പോട്ടിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News